മൂവാറ്റുപുഴ: നഴ്‌സിന്റെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെയും സമയോജിതമായ ഇടപെടൽ മൂലം ആൻഡ്രൂസിനു തിരിച്ചുക്കിട്ടിയത് സ്വന്തം ജീവൻ. ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞു വീഴുകയായിരുന്നു തൃക്കളത്തൂർ കാവുംപടി ഇലവൻ ഇ.ജെ.ആൻഡ്രൂസ് (72). എന്നാൽ മൂവാറ്റുപുഴ ഓർഡിനറി കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപ്രതിയിലേക്ക് ഓടുകയായിരുന്നു.
കഴിഞ്ഞ ദിവസം ഏഴോടെയാണു തോപ്പുംപടി മൂവാറ്റുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന ഓർഡിനറി കെഎസ്ആർടിസി ബസിൽ ആൻഡ്രൂസും ഭാര്യയും കയറിയത്. പിന്നാലെ കടാതിയിൽ എത്തിയപ്പോഴാണ് ആൻഡ്രൂസ് നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രാക്കാർ ഉടൻ തന്നെ കണ്ടക്ടർ മിഥുനെയും ഡ്രൈവർ സനിൽ കുമാറിനെയും വിവരം അറിയിച്ചതോടെ ബസ് നേരെ ആശുപത്രിയിലേക്ക് വിടാൻ തീരുമാനിക്കുകയായിരുന്നു.
ഈ സമയം ബസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലയ മത്തായി സഞ്ചരിച്ചിരുന്നു. അതുകൊണ്ട് ആൻഡ്രൂസിനു സിപിആർ നൽകാൻ സാധിച്ചു.മിനിറ്റുകൾക്കുള്ളിൽ ബസ് ആശുപ്രതിയിൽ എത്തിക്കാൻ കഴിഞ്ഞതും യഥാസമയം സിപിആർ നൽകാൻ സാധിച്ചതുമാണ് ആൻഡ്രൂസിന്റെ ജീവനു തുണയായതെന്നും ഡോക്ടർമാർ പറഞ്ഞു.