ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ’72 ഹൂറൈന്‍’ എന്ന സിനിമ ജൂലൈ 7 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയുടെ ട്രെയിലറിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതിനെത്തുടര്‍ന്ന്, നിര്‍മ്മാതാക്കള്‍ സിനിമ ജൂണ്‍ 28 ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. പിന്നീടാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. എന്നാല്‍ ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്തതോടെ സുരക്ഷ ആവശ്യപ്പെട്ടിരിക്കുകയാണ് നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ്. വധഭീഷണി നേരിട്ടതിനെ തുടര്‍ന്നാണ് പോലീസ് സുരക്ഷക്ക് വേണ്ടി അപേക്ഷ നല്‍കിയത്.
തീവ്രവാദത്തിനെതിരെയുള്ള സിനിമയായതിനാല്‍ 72 ഹുറൈന്റെ സഹനിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചുരിക്കുന്നുവെന്ന അടിക്കുറപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ പുറത്ത് പോലീസ് ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 72 ഹുറൈന്‍ എന്ന സിനിമ പ്രൊഡ്യൂസ് ചെയ്തതിന്റെ പേരില്‍ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചലച്ചിത്ര നിര്‍മ്മാതാവ് അശോക് പണ്ഡിറ്റിന്റെ വസതിയിലും ഓഫീസിലും പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.