സംവിധായകനും ബി ജെ പി നേതാവുമായിരുന്ന രാമസിംഹൻ അബൂബക്കർ പാർട്ടി പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചു. പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്ന അദേഹം നേരത്തെ എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി ബന്ധം പൂർണമായും ഉപേക്ഷിച്ചതായി അലി അക്ബർ വ്യക്തമാക്കിയത്. സംസ്ഥാന പ്രസിഡന്റിനായി അയച്ച കത്തിലാണ് അദ്ദേഹം രാജി വിവരം അറിയിച്ചത്.
രാജി വച്ചിട്ട് കുറച്ചു ദിവസമായെന്നും ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂവെന്നും അലി അക്ബർ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്നേഹം
രാമസിംഹൻ
ഹരി ഓം
ഇപ്പോള്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. പണ്ട് കുമ്മനം രാജശേഖരന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ച് മൊട്ടയടിച്ച താന്‍ ഇനി ആര്‍ക്കു വേണ്ടിയും മൊട്ടയടിക്കില്ലെന്നും തല മൊട്ടയടിച്ച ചിത്രം പങ്കുവെച്ചുകൊണ്ട് രാമസിംഹന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ബിജെപി വിട്ട കാര്യം അദ്ദേഹം വ്യക്തമാക്കിയത്.