മണിപ്പൂരില്‍ വീണ്ടും ഒരു മന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം

0
77

സംഘര്‍ഷ ഭൂമിയായി മാറിയ മണിപ്പൂരില്‍ വീണ്ടും ഒരു മന്ത്രിയുടെ വസതിക്ക് നേരെ ആക്രമണം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ.രഞ്ജന്‍ സിങ്ങിന്റെ ഇംഫാലിലെ വസതിക്ക് ജനക്കൂട്ടം തീയിട്ടു. രഞ്ജന്‍ സിങ്ങിന്റെ കാങ്ബയിലുള്ള വസതിക്ക് നേരെ വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ആളപായമില്ല. നേരത്തെ മന്ത്രി നെംച കിപ്ഗന്റെ വസതിക്ക് അക്രമികള്‍ തീവെച്ചിരുന്നു.

‘ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഞാന്‍ ഇപ്പോള്‍ കേരളത്തിലാണ്. ഭാഗ്യവശാല്‍, ഇന്നലെ രാത്രി എന്റെ ഇംഫാലിലെ വീട്ടില്‍ ആര്‍ക്കും പരിക്കേറ്റില്ല. അക്രമികള്‍ പെട്രോള്‍ ബോംബുകളുമായി വന്നു, എന്റെ വീടിന്റെ താഴത്തെ നിലയ്ക്കും ഒന്നാം നിലയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. എന്റെ മാതൃരാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നതില്‍ വളരെ സങ്കടമുണ്ട്. സമാധാനത്തിനായി ഞാന്‍ ഇനിയും അഭ്യര്‍ത്ഥിക്കുന്നത് തുടരും. ഇത്തരത്തിലുള്ള അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ തികച്ചും മനുഷ്യത്വമില്ലാത്തവരാണ്,’ ആര്‍കെ സിംഗ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 11 മണിയോടെ എത്തിയ ജനക്കൂട്ടം മന്ത്രി രഞ്ജന്‍ സിങ്ങിന്റെ വസതിയില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെ വീടിന് തീയിടുകയായിരുന്നു. ജനക്കൂട്ടത്തെ തടയാന്‍ റെസിഡന്‍ഷ്യല്‍ ഗേറ്റില്‍ നിലയുറപ്പിച്ച ഹൗസ് ഗാര്‍ഡുകള്‍ക്കും കഴിഞ്ഞില്ല. സംഭവം അറിഞ്ഞയുടന്‍ ഇംഫാല്‍ ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി. കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ച് ജനക്കൂട്ടത്തെ പിരിച്ചുവിടുകയും ചെയ്തു. സംഭവസമയത്ത് മന്ത്രിയോ കുടുംബമോ വീട്ടില്‍ ഉണ്ടായിരുന്നില്ല.

നേരത്തെ ജൂണ്‍ 15 ന് ഇംഫാല്‍ ഈസ്റ്റിലെ ന്യൂ ചെക്കോണ്‍ ഏരിയയില്‍ അക്രമികള്‍ മറ്റൊരു വീട് കത്തിച്ചിരുന്നു. ഈ പ്രദേശത്ത് കുക്കികള്‍, മെയ്റ്റികള്‍, മുസ്ലീങ്ങള്‍, ബംഗാളി വംശജര്‍ എന്നിവരാണ് കൂടുതലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here