മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാതി ലഭിച്ചാല്‍ ഉറപ്പായും നടപടി സ്വീകരിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം. സര്‍ക്കാരിന് സംസ്ഥാനത്തെ സര്‍വകലാശാലകളെ നിയന്ത്രിക്കണമെങ്കില്‍ അതിന് പ്രത്യേക വകുപ്പ് ഉണ്ടാക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന് കോളേജുകളുടെയും സര്‍വകലാശാലകളുടെയും കാര്യത്തില്‍ ഇടപെടണം എന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാന്‍. കേരളത്തിലെ കോളേജുകളിൽ യൂണിയന്‍ പ്രവര്‍ത്തനങ്ങളുടെയും ബാഹ്യ ഇടപെടലുകളുടെയും അതിപ്രസരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോലി നേടാന്‍ മഹാരാജാസ് കോളേജിന്റെ പേരില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യ വ്യാജ രേഖ നിര്‍മ്മിച്ചെന്ന കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.