പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട സുവേന്ദു അധികാരി, സംസ്ഥാനത്തിന്റെ സ്ഥിതി യുക്രൈനിനേക്കാൾ വളരെ മോശമാണെന്ന് പറഞ്ഞു. സംസ്ഥാനത്ത് അനധികൃത പടക്ക നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട മറ്റൊരു സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രസ്‌താവന, ഏഴ് ദിവസത്തിനിടെ ഇത്തരത്തിൽ മൂന്നാമത്തെ സ്ഫോടനമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
“പശ്ചിമ ബംഗാളിന്റെ അവസ്ഥ യുക്രൈനിനേക്കാളും മോശമാണ്. യുക്രൈനിൽ സ്‌ഫോടനങ്ങളുടെ എണ്ണം ബംഗാളിനെ അപേക്ഷിച്ച് കുറവാണ്. അവിടെ സ്ഥിതി അൽപ്പം സമാധാനപരമായിരിക്കുന്നു, പക്ഷേ ബംഗാളിൽ സ്‌ഫോടനങ്ങൾ നടക്കുന്നു” സുവേന്ദു അധികാരി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്‌തു.
“നിയമം എല്ലാവർക്കും തുല്യമാണ്, കേന്ദ്ര അന്വേഷണ ബ്യൂറോയും (സിബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും (ഇഡി) മമതാ ബാനർജിയെ ശാരദ ചിട്ടി ഫണ്ട് കുംഭകോണത്തിലും, അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയെ കൽക്കരി, പശുക്കടത്ത് കേസിലും വിട്ടത് എന്തുകൊണ്ട്?” അഭിഷേക് ബാനർജിയുടെ ഹർജി സുപ്രീം കോടതി മെയ് 26ന് പരിഗണിക്കാനിരിക്കെ സുവേന്ദു അധികാരി ചോദിച്ചു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് സുവേന്ദു അധികാരി പറഞ്ഞു, “പ്രധാനമന്ത്രി നരേന്ദ്ര മോദി 400 സീറ്റുകൾ കടക്കും.”