അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട് പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. രാഹുൽ ഗാന്ധി വയനാട്ടിൽ തുടർന്നാൽ വയനാടിന് അമേത്തിയുടെ അതേ ഗതി വരുമെന്നാണ് സ്മൃതി ഇറാനിയുടെ പരാമർശം. തിരുവനന്തപുരത്ത് ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) കേരള സംഘടിപ്പിച്ച സംസ്ഥാനതല വനിതാ തൊഴിലാളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
‘അമേഠിയിൽ നിന്നുള്ള എംപിയായിരുന്നപ്പോൾ അവിടെ 80 ശതമാനം ആളുകൾക്കും വൈദ്യുതി കണക്ഷനില്ലായിരുന്നു, ജില്ലാ കളക്ടറുടെ ഓഫീസോ ഫയർ സ്റ്റേഷനോ മെഡിക്കൽ കോളേജോ കേന്ദ്രീയ വിദ്യാലയമോ സൈനിക് സ്‌കൂളോ ഇല്ലായിരുന്നു. ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് സെന്ററോ എക്‌സ്‌റേ മെഷീനോ ഇല്ലായിരുന്നു.അദ്ദേഹം പോയതോടെ ഈ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവിടെ സാധ്യമാക്കി,”- സ്മൃതി ഇറാനി പറഞ്ഞു.
അദ്ദേഹം വയനാട്ടിൽ തന്നെ തുടർന്നാൽ അമേത്തിയുടെ അതേ ഗതി വായനാടിനും ഉണ്ടാകുമെന്നും , അങ്ങനൊരു അവസ്ഥ ഉണ്ടാകാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷ, ജനങ്ങളുടെ സാമ്പത്തിക സുരക്ഷ, സംസ്ഥാനത്തെ പൗരന്മാരുടെ സാമൂഹിക ക്ഷേമം എന്നിവയ്ക്കായി കേരളത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചോ നയങ്ങളെക്കുറിച്ചും സ്മൃതി ഇറാനി സംസാരിച്ചു .
2019 ൽ സ്മൃതി ഇറാനിയോട് സീറ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് അമേത്തിയെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടുന്നതുവരെ വയനാട് എംപിയായിരുന്നു.