കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കവേ നേതാക്കളുടെ പ്രതികരണങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. വരുന്ന മെയ് 13ന് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കർണാടക നൽകുമെന്നാണ് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞത്.
“ബജ്‌റംഗ് ബലിയുടെ നാടായ കർണാടക ഇതിനെല്ലാം മെയ് 13ന് ഉത്തരം നൽകും. എൽപിജി സിലിണ്ടറുകൾക്ക് പ്രാർത്ഥന നടത്തുന്ന ഡികെ ശിവകുമാറിനെയും കോൺഗ്രസ് പാർട്ടിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കോൺഗ്രസ് ഈ പൂജയെങ്കിലും ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്” ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രിയും ഹൂബ്ലി-ധാർവാഡ് സെൻട്രൽ അസംബ്ലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ജഗദീഷ് ഷെട്ടാർ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. കർണാടക ചീഫ് ഇലക്ട്രറൽ ഓഫീസർ മനോജ് കുമാർ മീണ ഹെബ്ബാൾ മണ്ഡലത്തിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്, രാവിലെ 9.30 വരെ 8.02 ശതമാനം പോളിങ് രേഖപ്പെടുത്തി. കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കായി 2615 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.