കാത്തിരിപ്പിനൊടുവില്‍ അഞ്ചല്‍ ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.

0
78

ഞ്ചല്‍: രണ്ട് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ അഞ്ചല്‍ ബൈപാസ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. മെയ് 17ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ബൈപാസ് റോഡ് നാടിന് സമര്‍പ്പിക്കും. ഉത്സവാന്തരീക്ഷത്തില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനം. മെയ് രണ്ടിന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സ്വാഗതസംഘം രൂപവല്‍കരണയോഗം നടക്കും.

ആയുര്‍- അഞ്ചല്‍ പാതയില്‍ പനച്ചവിള കുരിശുംമൂട് മുതല്‍ ഗണപതിയമ്ബലം, കോളറ പാലം വഴി അഞ്ചല്‍ – പുനലൂര്‍ പാതയില്‍ സെന്‍റ് ജോര്‍ജ് സ്കൂളിന് മുന്‍വശം എത്തിച്ചേരുന്നതാണ് നിര്‍ദിഷ്ട ബൈപാസ്. 2.09 കി.മീറ്ററാണ് നീളം. 14 മീറ്റര്‍ വീതിയിലാണ് ക്യാരേജ് വേയുടെ നിര്‍മാണം. സംരക്ഷണഭിത്തികള്‍, കാല്‍നടയാത്രക്കാര്‍ക്കായി പ്രത്യേക ഇന്‍റര്‍ലോക്ക് ടൈല്‍ പാകി കൈവരിയോട് കൂടിയ നടപ്പാതകള്‍, ഓടകള്‍, ബസ് ബേ, ബസ് ഷെല്‍ട്ടറുകള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡിന്‍റെ ഉപരിതലം നിര്‍മിച്ചിരിക്കുന്നത്.

റോഡിന്‍റെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയ റോഡ് സേഫ്ടി അതോറിറ്റിയുടെ നിര്‍ദേശപ്രകാരം റോഡ് മാര്‍ക്കിങ്, സീബ്ര ലൈനുകള്‍, സൈന്‍ ബോര്‍ഡുകള്‍, രാത്രി സമയങ്ങളില്‍ റോഡ് തിരിച്ചറിയാനുള്ള സ്റ്റഡുകള്‍ എന്നിവയുടെ സ്ഥാപിക്കല്‍ അവസാനഘട്ടത്തിലാണ്. 2004 ലാണ് ബൈപാസിന്‍റെ സര്‍വെ നടപടി ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും കേസുകളുമാണ് നിര്‍മാണ പ്രവര്‍ത്തനത്തെ വര്‍ഷങ്ങളോളം നിശ്ചലമാക്കിയത്. സര്‍ക്കാരിന്‍റെ സാമ്ബത്തിക പ്രതിസന്ധിയും മറ്റൊരു പ്രധാനഘടകമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതോടെയാണ് നിര്‍മാണത്തിന് പുതുജീവന്‍ വച്ചത്.

ബൈപാസില്‍ ഉടനീളം തെരുവുവിളക്ക് സ്ഥാപിക്കാന്‍ 2.48 കോടി രൂപയുടെ അധിക എസ്‌റ്റിമേറ്റും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ 60ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റും അതാത് ഏജന്‍സികള്‍ തയ്യാറാക്കി കിഫ്‌ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇവയുടെ അനുമതി ഉടന്‍ ലഭ്യമാകുമെന്നും പി. എസ് സുപാല്‍ എം.എല്‍.എ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here