രാജസ്ഥാൻ റോയൽസ് തങ്ങൾക്കെതിരെ മികച്ച ഹോം മത്സരമാണ് കളിച്ചതെന്ന് ചെന്നൈ സൂപ്പർ കിംഗ്‌സ് ഹെഡ് കോച്ച് സ്‌റ്റീഫൻ ഫ്ലെമിംഗ്. 32 റൺസിനായിരുന്നു രാജസ്ഥാന്റെ മിന്നും ജയം. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച റോയൽസ്, യശസ്വി ജയ്‌സ്വാളിന്റെ 77 റൺസിന്റെയും ധ്രുവ് ജൂറലിന്റെയും ദേവദത്ത് പടിക്കലിന്റെയും ചില ക്യാമിയോ അപ്പിയറൻസുകളുടെ പിൻബലത്തിൽ 202 റൺസ് എന്ന മികച്ച സ്‌കോറിൽ എത്തിയിരുന്നു.
ആർആർ സ്‌പിന്നർമാർ നിരന്തരം വെല്ലുവിളി ഉയർത്തിയതോടെ, സിഎസ്‌കെ ഇന്നിംഗ്‌സിന് തുടക്കം മുതൽ ഒരിക്കലും കാര്യമായി മുന്നേറാൻ കഴിഞ്ഞില്ല. ഇതിനിടെ ശിവം ദുബെയുടെ 52 റൺസ് പ്രകടനം കൂടി പാഴായപ്പോൾ റോയൽസ് ജയവുമായി പോയിന്റ് ടേബിളിന്റെ മുകളിലേക്ക് പോയി.
മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഫ്ലെമിംഗ്, റോയൽസ് മികച്ച ഹോം മത്സരമാണ് കളിച്ചതെന്നും, ജയ്‌സ്വാളിന്റെ മികച്ച പ്രകടനത്തെ പ്രശംസിക്കുകയും ചെയ്‌തു. റോയൽസിനെതിരെ തന്റെ ടീം 16-20 റൺസ് കൂടുതൽ വിട്ടുകൊടുത്തുവെന്നും 185 എന്ന സ്‌കോർ അനുയോജ്യമാണെന്നും പറഞ്ഞു.
“ഇതൊരു നല്ല മത്സരമാണെന്ന് ഞാൻ കരുതുന്നു. രാജസ്ഥാൻ റോയൽസ് ശരിക്കും നന്നായി കളിച്ചു. പിച്ച് എങ്ങനെ ഉണ്ടാവും എന്നതിനെക്കുറിച്ച് കൂടുതൽ ആശയങ്ങൾ ഉണ്ടാക്കാൻ ഞങ്ങൾ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഈ പിച്ച് കഴിഞ്ഞ പിച്ചിൽ നിന്ന് വളരെ വ്യത്യസ്‌തമായിരുന്നു. അവസാനത്തിൽ അൽപ്പം സ്ലോ ആയി. ജയ്‌സ്വാൾ മികച്ച ഇന്നിംഗ്‌സാണ് കളിച്ചത്” ഫ്ലെമിംഗ് പറഞ്ഞു.