സംരക്ഷിത വനങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്ക് ചുറ്റുമായി ചുരുങ്ങിയത് ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോണുകൾക്കുള്ളിൽ നിലവിലുണ്ടായിരുന്ന വികസനത്തിനുള്ള സമ്പൂർണ്ണ നിരോധനം സുപ്രീം കോടതി (എസ്‌സി) ബുധനാഴ്‌ച നീക്കി. കഴിഞ്ഞ വർഷം ജൂണിൽ പരിസ്ഥിതിലോല മേഖലകളിലെ വികസനത്തിന് കോടതി സമ്പൂർണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ആ ഉത്തരവാണ് ഇപ്പോൾ പരിഷ്‌കരിച്ചിരിക്കുന്നത്.
ഫോറസ്‌റ്റ് ക്ലിയറൻസുകളും വനഭൂമിയുടെ സംരക്ഷണവും സംബന്ധിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ പരിസ്ഥിതി ബെഞ്ച് ഇന്നത്തെ വിധി. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളിൽ വികസനം പൂർണമായി നിരോധിക്കാനാവില്ലെന്ന് ഈ മാസം ആദ്യം കേസ് പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഉത്തരവിൽ മാറ്റം വരുത്താൻ താൽപ്പര്യമുണ്ടെന്ന് കോടതി അന്ന് പറഞ്ഞിരുന്നു.”ഈ വിധി നടപ്പാക്കണമെങ്കിൽ, എല്ലാ സംസ്ഥാനങ്ങളിലെയും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന് (പിസിസിഎഫ്) വിവിധ വ്യക്തികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അഭ്യർത്ഥനകൾ പരിശോധിക്കുക അല്ലാതെ മറ്റൊരു ജോലിയും ചെയ്യാൻ കഴിയില്ല” കോടതി പറഞ്ഞു