തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുട്ടിയെ വാങ്ങിയ യുവതിയുടെ മൊഴി പൂര്‍ണമായും പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
ദമ്ബതികളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യും. കുഞ്ഞിന്‍റെ യഥാര്‍ത്ഥ മാതാപിതാക്കളെ കണ്ടെത്താനുള്ള നടപടികള്‍ തുടരുകയാണ്.
താന്‍ പ്രസവിച്ച കുഞ്ഞെന്നായിരുന്നു യുവതി ആദ്യം നല്‍കിയ മൊഴി. പിന്നീട് വിശദമായ അന്വേഷണത്തില്‍ ഇത് കളവ് ആണെന്ന് പൊലീസിന് വ്യക്തമായി. ആദ്യം തന്നെ നുണ പറഞ്ഞതിനാല്‍ തുടര്‍ന്നുള്ള മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല. മൊഴിയിലെ ചില അവ്യക്തതകളും പൊലീസിനെ കുഴക്കുന്നുണ്ട്. കുഞ്ഞിന്‍റെ അമ്മയെ രണ്ടുവര്‍ഷമായി അറിയാമെന്നായിരുന്നു യുവതി പറഞ്ഞത്. ജോലി സ്ഥലത്ത് വച്ച് കണ്ട പരിചയം പിന്നീട് സൗഹൃദമായി വളര്‍ന്നു. കുഞ്ഞിനെ വാങ്ങിയ യുവതി കോവളത്ത് ഒരു റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. അതേസമയം കുഞ്ഞിനെ വിറ്റ മാതാപിതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
ആശുപത്രിയില്‍ നല്‍കിയിരുന്നത് പൊഴിയൂര്‍ സ്വദേശിയായ വ്യക്തിയുടെ പേരിലുള്ള മൊബൈല്‍ നമ്ബര്‍ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സിം യുവതി തന്നെ ഉപയോഗിച്ചു എന്നാണ് വിലയിരുത്തല്‍. സിം ഉപയോഗിച്ച മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വില്‍പ്പനയില്‍ ഇടനിലക്കാരുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കുഞ്ഞിനെ വിറ്റവര്‍ക്കും വാങ്ങിയവര്‍ക്കും എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി ഡബ്ല്യു സിയും വ്യക്തമാക്കി.