ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഭീകരര്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാൻ ലക്ഷ്യമിടുന്നതായി സൈന്യം. ദേശീയപാത 44 ന് സമീപം തീര്‍ത്ഥാടകര്‍ ആക്രമിക്കപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് 9 രാഷ്ട്രീയ റൈഫിള്‍സ് കമാന്‍ഡര്‍ വിഎസ് താക്കൂര്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടനത്തിന് നാല് ദിവസം മാത്രമുള്ളപ്പോഴാണ് സൈന്യത്തിന്റെ മുന്നറിയിപ്പ്.
അമര്‍നാഥ് തീര്‍ത്ഥാടകരെ ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നതായി ഇന്റലിജന്‍സ് ഏജന്‍സികളാണ് വിവരം നല്‍കിയത്. അമര്‍നാഥ് തീര്‍ത്ഥാടനം സുഗമമായി നടത്തേണ്ടത് സൈന്യത്തിന്റെ കടമയാണ്. അമര്‍നാഥ് യാത്ര യാതൊരു തടസ്സവും കൂടാതെ സമാധാനപരമായി നടക്കുമെന്നും താക്കൂര്‍ അറിയിച്ചു.
ദേശീയപാത 44 പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ട സ്ഥലമാണ്. വടക്കന്‍ പ്രദേശങ്ങളിലേക്കായി കൂടുതല്‍ യാത്രക്കാരും സ്വീകരിക്കുന്ന വഴിയാണിത്. ഇതുവഴിയുള്ള യാത്ര തടസ്സപ്പെടുത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നാണ് ലഭിച്ച ഇന്റലിജന്‍സ് വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സൈന്യം സ്വീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച കുല്‍ഗാമില്‍ ഇന്ന് മൂന്ന് ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. അമര്‍നാഥ് തീര്‍ത്ഥാടനം ആരംഭിക്കാന്‍ ഇരിക്കേ ഇത് വലിയ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.