റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രെയ്‌നിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ നിന്ന് കീ പരീക്ഷ എഴുതാൻ അനുമതി നൽകും. മൂന്ന് ദിവസത്തെ ഡൽഹി സന്ദർശനത്തിനിടെ യുക്രെയ്നിന്റെ പ്രഥമ വിദേശകാര്യ സഹ മന്ത്രി എമിൻ ധപറോവയാണ് ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്.
‘ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ വിഷയത്തിൽ, വിദേശ മെഡിക്കൽ വിദ്യാർത്ഥികളെ അവരുടെ രാജ്യത്ത് ഏകീകൃത സംസ്ഥാന യോഗ്യതാ പരീക്ഷ എഴുതാൻ യുക്രെയ്ൻ അനുവദിക്കുമെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പരാമർശിച്ചു,’ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ധപറോവ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കിയപ്പോൾ കേന്ദ്ര വിദേശകാര്യ മന്ത്രാലായംഒരു പ്രസ്താവന പുറപ്പെടുവിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിക്കുമ്പോൾ ഏകദേശം 19,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്‌നിൽ പഠിക്കുകയായിരുന്നു. ഇന്ത്യയുമായി കൂടുതൽ ശക്തവും അടുത്തതുമായ ബന്ധം കെട്ടിപ്പടുക്കാനുള്ള യുക്രെയ്നിന്റെ ആഗ്രഹം ധപറോവ തന്റെ സന്ദർശന വേളയിൽ എടുത്തുകാണിച്ചു,” കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കണക്കുകൾ പ്രകാരം, ഏകദേശം 2,000 ഇന്ത്യൻ വിദ്യാർത്ഥികൾ യുക്രെയ്‌നിലേക്ക് മടങ്ങിപ്പോയി. അവർ കൂടുതലും താമസിക്കുന്നത് കിഴക്കൻ യൂറോപ്യൻ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ്. യുക്രേനിയൻ അധികാരികളുടെ മുൻകൈയിൽ, ഇപ്പോഴും ഇന്ത്യയിൽ ഉള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ ചേരാനും ഏകീകൃത സംസ്ഥാന യോഗ്യതാ പരീക്ഷയിൽ പങ്കെടുക്കാനും കഴിയും.
ധപറോവയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിലുമായും ധപറോവ കൂടിക്കാഴ്ച നടത്തിയിരുന്നു. അധിക മാനുഷിക സഹായം ആവശ്യപ്പെട്ടുള്ള സെലൻസ്‌കിയുടെ കത്ത് ധപറോവ കൈമാറുകയും ചെയ്തു.