ന്യൂഡൽഹി: കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ര്, സിബിഐ, തുടങ്ങിയ കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു ആരോപണം.
കോൺഗ്രസ്, ഡിഎംകെ, ആർജെഡി, ബിആർഎസ്, ടിഎംസി എന്നിവയുൾപ്പെടെ 14 പാർട്ടികൾ കഴിഞ്ഞ മാസമാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വി ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു. 2014ൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.ബി.ഐയും ഇ.ഡിയും ഫയൽ ചെയ്ത കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി സിംഗ്വി പരാമർശിച്ചു.
പിന്നാലെ സുപ്രീം കോടതി ഹർജി അംഗീകരിക്കുകയും ഏപ്രിൽ 5 ന് വാദം കേൾക്കാൻ സമ്മതിക്കുകയും ചെയ്തു. വസ്തുതാപരമായ കാര്യങ്ങളില്ലാതെ പൊതു നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ.ബി പർദിവാലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. കോടതി നിലപാട് വ്യക്തമാക്കിയതോടെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി പിൻവലിച്ചു.