മുൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ചു കൊന്ന് ഉത്തർപ്രദേശ് പൊലീസ്. ഷാപൂർ ഏരിയയിൽ ശനിയാഴ്ച്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലിലാണ് റാഷിദ് എന്ന പ്രതിയെ വെടിവെച്ചതെന്നാണ് റിപ്പോർട്ടുകൾ. ചൽതാ ഫിർത്താ, ശിപാഹിയ തുടങ്ങിയ പേരുകളിലും ഇയാൾ അറിയപ്പെടുന്നുണ്ട്. 2020 ൽ സുരേഷ് റെയ്നയുടെ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ.
റാഷിദിന്റെ തലയ്ക്ക് യുപി പൊലീസ് 50,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് എസ്എസ്പി സഞ്ജീവ് സുമനാണ് മാധ്യമങ്ങളെ അറിയിച്ചത്. അന്തർസംസ്ഥാന ക്രിമിനൽ സംഘത്തെ പിന്തുടർന്നെത്തിയാണ് റാഷിദിനെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. സംഘം പൊലീസിനു നേരെയാണ് ആദ്യം വെടിയുതിർത്തതെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് തിരിച്ചു വെടിവെച്ചപ്പോൾ റാഷിദ് കൊല്ലപ്പെട്ടു. ഇയാൾക്കൊപ്പമുണ്ടായിരുന്നു കുട്ടാളികൾ രക്ഷപ്പെട്ടുവെന്നും ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും എസ്എസ്പി അറിയിച്ചു. ഏറ്റുമുട്ടലിൽ ഷാപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ബബ്ലു സിംഗിന് വെടിയേറ്റു. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
തട്ടിപ്പ്, കൊലപാതകം തുടങ്ങി ഒരു ഡസനോളം കേസുകളുള്ള ഗുണ്ടാ നേതാവാണ് റാഷിദ്. 2020 ൽ സുരേഷ് റെയ്നയുടെ അമ്മാവൻ അശോക് കുമാർ, മകൻ കൗശൽ, മറ്റൊരു ബന്ധു എന്നിവരെയടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. റെയ്നയുടെ അമ്മായി ആശാ റാണി, മറ്റ് രണ്ട് ബന്ധുക്കൾ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കവർച്ചാശ്രമത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ മൂന്ന് പേരായിരുന്നു ഇതുവരെ അറസ്റ്റിലായത്.