ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം റദ്ദാക്കി പാക്കിസ്ഥാൻ. ലാഹോർ ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പാക്കിസ്ഥാൻ പീനൽ കോഡിന്റെ (പിപിസി) സെക്ഷൻ 124-എ പ്രകാരമുള്ള രാജ്യദ്രോഹ കുറ്റമാണ് ജസ്റ്റിസ് ഷാഹിദ് കരീം റദ്ദാക്കിയത്. വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാറൂൺ ഫാറൂഖ് എന്ന വ്യക്തി നൽകിയ ഹർജിയിലാണ് നടപടി.ഈ നിയമം ആദ്യം തയ്യാറാക്കിയത് തോമസ് മക്കാലെയാണെന്ന് അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടി. പിന്നീട് 1860-ൽ ഇന്ത്യൻ പീനൽ കോഡ് നടപ്പിലാക്കിയപ്പോൾ അത് നീക്കം ചെയ്തു. എന്നാൽ 1870ൽ ഐപിസി ഭേദഗതി ചെയ്തുകൊണ്ട് ഈ വകുപ്പ് വീണ്ടും ചേർക്കുകയായിരുന്നു. അക്കാലത്ത് വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താൻ ഇത്തരം കർശന നിയമങ്ങൾ ഉണ്ടാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
വാദം കേട്ട ലാഹോർ ഹൈക്കോടതി ഈ നിയമം റദ്ദാക്കി. ഇത് ഭരണഘടനയ്ക്ക് കീഴിലുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യം, വിമർശനം എന്നിവ എതിർ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആയുധമായി ഈ നിയമം ഉപയോഗിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കുമെതിരെ 124-എ വകുപ്പ് പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെക്ഷൻ 124-എയുടെ ദുരുപയോഗത്തെക്കുറിച്ച് സംസാരിക്കവെ ഹർജിക്കാരൻ വ്യക്തമാക്കി.