ബിബിസിക്കെതിരെ പ്രമേയം പാസാക്കി അസം നിയമസഭ. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി വഴി ഇന്ത്യക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രചാരണം നടത്തിയെന്നാരോപിച്ചാണ് പ്രമേയം. അഭിപ്രായ സ്വാതന്ത്ര്യം വഞ്ചനയ്ക്കുള്ള ലൈസൻസല്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി അസം അസംബ്ലിയിൽ പ്രദർശിപ്പിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ വഴി പ്രചരിപ്പിച്ച “ദുരുദ്ദേശമപരവും അപകടകരവുമായ” അജണ്ടയുടെ പേരിൽ പ്രക്ഷേപകർക്കെതിരെ നടപടിയെടുക്കണമെന്ന് പ്രമേയം പാസാക്കി.
ഭാരതത്തിന്റെ പ്രതിച്ഛായ തകർക്കുന്നതിലൂടെ ലാഭം കൊയ്യുന്നവർക്കെതിരെ ഇന്ത്യയിൽ ജനാധിപത്യപരമായ പ്രതികരണം ഉണ്ടാകുമെന്ന് അസം മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബിബിസിക്കെതിരെ അസം അസംബ്ലി അംഗീകരിച്ച പ്രമേയത്തിന്റെ ഉള്ളടക്കവും അദ്ദേഹം പങ്കുവച്ചു.
ബിബിസി ഡോക്യുമെന്ററിക്കെതിരെ പ്രമേയം
രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി ഫിലിമിൽ ഇന്ത്യയുടെ സ്വതന്ത്ര മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിയമസാധുതയെയും ബിബിസി ചോദ്യം ചെയ്തതായി പ്രമേയം അവതരിപ്പിച്ച ബിജെപി എംഎൽഎ ഭൂബോൺ പെഗു ആരോപിച്ചു.
അതേസമയം പ്രമേയത്തെ എതിർത്ത് സിപിഐ എമ്മിന്റെ മനോരഞ്ജൻ താലൂക്ദാർ രംഗത്തെത്തി. “ഈ പ്രമേയത്തിന്റെ വിഷയം അസമുമായി ബന്ധപ്പെട്ടതല്ല, ഞങ്ങളാരും ഇത് കണ്ടിട്ടില്ല, പെഗു ഇത് കണ്ടിട്ടുണ്ടെന്ന് ഞാൻ കരുതുന്നു, ഡോക്യുമെന്ററി അസംബ്ലിയിൽ പ്രദർശിപ്പിക്കണം”- മനോരഞ്ജൻ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ അദ്ദേഹത്തെ പിന്തുണക്കുകയും പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മുമ്പ് ചിത്രം സഭയിൽ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.