രാജ്യത്തെ സ്വർണ ഖനന പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ

0
46

അടുത്തിടെയായി രാജ്യത്തെ സ്വർണ ഖനന പ്രവർത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ് ഇന്ത്യ. ആന്ധ്രാപ്രദേശിലെ ജോന്നഗിരിയിലെ ഖനിയില്‍ നിന്നും സ്വർണം ഉത്പാദിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലേക്ക് കടന്നതിന് പിന്നാലെ ഒഡീഷയിലെ ഒരു സ്വർണ്ണ ഖനിയും സ്വകാര്യ കമ്പനിക്ക് ലേലം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.

ഒഡീഷയിലെ രണ്ട് ജില്ലകളിലാണ് പുതിയ സ്വർണ്ണ ഖനികള്‍ കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ലേലം ചെയ്യുമെന്ന് സ്റ്റീൽ & മൈൻസ് വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജെന കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. സംസ്ഥാനത്ത് കണ്ടെത്തിയ സ്വർണ്ണ ഖനികളുടെ സ്ഥിതിയും അതിന്റെ പ്രവർത്തന പുരോഗതിയും സംബന്ധിച്ച് ബി ജെ ഡിയുടെ ജലേശ്വർ എംഎൽഎ അശ്വിനി കുമാർ പത്ര നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിയോഗഡ്, കിയോഞ്ജർ ജില്ലകളിലെ അദാസ്, ഗോപൂർ പ്രദേശങ്ങളിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. ദിയോഗഡ് ജില്ലയിലെ അഡാസ് പ്രദേശത്ത് ജി-2 തലത്തിൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) നടത്തിയ ഗവേഷണത്തിൽ ചെമ്പിനൊപ്പം സ്വർണ്ണം, നിക്കൽ, വെള്ളി, ഗ്രാഫൈറ്റ് ധാതുക്കളും കണ്ടെത്തി. നിക്കൽ, ഗ്രാഫൈറ്റ് എന്നിവ നിർണായക ധാതുക്കളായതിനാൽ, പ്രസ്തുത ബ്ലോക്കിന്റെ ലേല പ്രക്രിയ കേന്ദ്ര സർക്കാറിന്റെ ഖനി മന്ത്രാലയം നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

കൂടാതെ, കിയോഞ്ജർ ജില്ലയിലെ ഗോപൂർ പ്രദേശത്ത് ജി-3 ലെവലിൽ സ്വർണ്ണ ഖനിക്കായുള്ള പര്യവേക്ഷണവും പൂർത്തിയായി. നിലവില്‍ ഇതേ ബ്ലോക്കിലെ ജലദിഹി പ്രദേശത്ത് ജി-2 അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണ ഏജൻസികൾ അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം സാങ്കേതിക സമിതിയുടെ ശുപാർശ പ്രകാരം നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ ജോന്നാഗിരി മേഖലയില്‍ രാജ്യത്തെ ആദ്യത്തെ സ്വകാര്യ പ്ലാന്റിന്റെ സ്വർണ്ണ ഖനനത്തിനും സംസ്കരണത്തിനുമുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ട് വർഷം മുമ്പ് പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ച ജിയോമൈസോർ ആൻഡ് ഡെക്കാൻ ഗോൾഡ് മൈൻസ് ലിമിറ്റഡ് ഒടുവിൽ പ്ലാന്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനം നടത്താനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ തന്നെ ഖനിയില്‍ നിന്നും സ്വർണ്ണം ഉത്പാദിപ്പിക്കാൻ തുടങ്ങും. ഖനിയില്‍ നിന്നും പ്രതിവർഷം കുറഞ്ഞത് 750 കിലോഗ്രാം സ്വർണ്ണം ഉത്പാദിപ്പിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ) 1994 ലാണ് കർണൂൽ ജില്ലയിൽ ആദ്യമായി സ്വർണ്ണ ശേഖരം കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here