വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് ഓസ്‌കര്‍ പുരസ്‌കാരം എത്തുന്നു. ഗുനീത് മോംഗയുടെ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോർട്ട് വിഭാഗത്തിൽ ഓസ്കാർ പുരസ്‌കാരം നേടി. 41 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 2022 ഡിസംബർ 8 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചു. കാര്‍ത്തിനി ഗോൺസാൽവസാണ് കോക്യൂമെന്ററി സംവിധാനം ചെയ്തത്.
മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഷോർട്ട് ഫിലിം പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തില്‍പെട്ട ബൊമ്മന്‍ ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും. ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഹാൾ ഔട്ട്, ഹൗ ഡു യു മെഷർ എ ഇയർ, ദ മാർത്ത മിച്ചൽ ഇഫക്റ്റ്, സ്ട്രേഞ്ചർ അറ്റ് ദ ഗേറ്റ് എന്നിവയ്‌ക്കൊപ്പമാണ് ദ എലിഫന്റ് വിസ്‌പറേഴ്‌സ് നോമിനേറ്റ് ചെയ്യപ്പെട്ടത്.
ദക്ഷിണേന്ത്യയിലെ ആനകളുടെയും ഒരേ സ്ഥലത്ത് സഹവസിക്കുന്ന തദ്ദേശീയ സമൂഹങ്ങളുടെയും കഥയായ എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിമിനുള്ള 95-ാമത് ഓസ്‌കാർ അവാർഡിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളതായും, ഓസ്കാർ 2023 ൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത മികച്ച 15 ചിത്രങ്ങളിൽ ഇത്തരത്തിലുള്ള വൈവിധ്യമാർന്ന പ്രോജക്റ്റുകൾ ബഹുമാനിക്കപ്പെടുന്നത് ബഹുമതിയാണെന്നും ഷോർട്ട് ലിസ്റ്റ് പ്രഖ്യാപനം നടന്നത്തിന് ശേഷം നിർമ്മാതാവ് ഗുനീത് മോംഗ പങ്കുവെച്ചു.
ഇതുകൂടാതെ, ഓൾ ദാറ്റ് ബ്രീത്ത്, ആർആർആറിന്റെ നാട്ടു നാട്ടു എന്നിവയും 2023-ലെ ഓസ്‌കാറിന് നോമിനേറ്റ് ചെയ്തിട്ടുണ്ട്.