അഷ്‌ടമുടി ചുറ്റാം 
ഈസിയായി; “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സര്‍വീസിന് തുടക്കം

0
76

കൊല്ലം > അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ “സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസിന് തുടക്കം.

90പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള “സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനംചെയ്തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. എം മുകേഷ് എംഎല്‍എ മുഖ്യാതിഥിയായി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, ട്രാഫിക് സൂപ്രണ്ട് സുജിത് എന്നിവര്‍ സംസാരിച്ചു. കായലില്‍ അപകടത്തില്‍പ്പെട്ട ശിക്കാര വള്ളത്തിലുള്ളവരെ രക്ഷിച്ച ജലഗതാഗതവകുപ്പ് ജീവനക്കാരെ മന്ത്രി ആന്റണി രാജു ചടങ്ങില്‍ ആദരിച്ചു.

ഐആര്‍എസ് സര്‍ട്ടിഫിക്കേഷനും അപ്പര്‍ഡെക്ക് സംവിധാനവും എല്ലാ ആധുനിക സൗകര്യവുമുള്ള ബോട്ടില്‍ താഴത്തെ നിലയില്‍ 60-ഉം മുകളില്‍ 30-ഉം ഇരിപ്പിടങ്ങളുണ്ട്. 1.70കോടി രൂപയാണ് നിര്‍മാണച്ചെലവ്. കൊല്ലം സ്റ്റേഷനില്‍നിന്ന് പകല്‍ 11.30ന് ആരംഭിച്ച്‌ അഷ്ടമുടി, പെരിങ്ങാലം, പേഴുംതുരുത്ത് വഴി സാമ്ബ്രാണിക്കൊടിയിലെത്തി ഒരു മണിക്കൂര്‍ സമയം ദ്വീപ് സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി വൈകിട്ട് 4.30ന് തിരിച്ചെത്തുന്ന രീതിയില്‍ അഞ്ചു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയാണ് ഒരുക്കിയിരിക്കുന്നത്. അപ്പര്‍ ഡെക്കില്‍ 500 രൂപയും ലോവര്‍ ഡെക്കില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീ യൂണിറ്റുകള്‍ മുഖാന്തിരം ലഘുഭക്ഷണശാലയും സജ്ജമാക്കിയിട്ടുണ്ട്. ബുക്കിങ്ങിനായി 9400050390 നമ്ബറില്‍ ബന്ധപ്പെടാം.

ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കായല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. “സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സീ അഷ്ടമുടി സര്‍വീസ് കൊല്ലത്തിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ക്കും. കായല്‍ ടൂറിസത്തെ വേണ്ടത്ര ഉപയോഗിക്കാനുള്ള സൗകര്യമില്ല എന്ന പ്രശ്നമുണ്ടായിരുന്നു. അത് പരിഹരിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ് സീ അഷ്ടമുടി. കൊല്ലം തുറമുഖം കേന്ദ്രീകരിച്ച്‌ ക്രൂയിസ് ടൂറിസം നടപ്പാക്കും. ജലഗതാഗതത്തിനും ടൂറിസത്തിനും വലിയ സാധ്യതകളുണ്ട് കേരളത്തില്‍. അത് ഉപയോഗപ്പെടുത്താന്‍ എല്ലാപിന്തുണയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here