പത്തനാപുരം (കൊല്ലം): പുന്നല വില്ലേജ് ഓഫിസിലെ ജനകീയനായിരുന്ന ഉദ്യോഗസ്ഥൻ ടി. അജികുമാറിന് (44) നാടിന്റെ അന്ത്യാഞ്ജലി. ജോലിയുടെ ഭാഗമായി സ്വകാര്യവ്യക്തിയുടെ വീടിന്റെ അളവെടുക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് അജികുമാർ മരിച്ചത്. ഏറെ ദിവസം ചികിത്സയിലായിരുന്നു. അജികുമാറിന്റെ ചികിത്സ സർക്കാർ ഏറ്റെടുത്തെങ്കിലും ഒടുവിൽ മരണത്തിന് കീഴടങ്ങി. വെറുമൊരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല അജികുമാർ. ആവശ്യങ്ങൾക്കായി എത്തുന്ന ഏതൊരാൾക്കും അത്താണിയായിരുന്നു. കൊവിഡിലും പ്രളയത്തിലും കൈകളിൽ പലവ്യഞ്ജനക്കിറ്റുമായി വീടുകൾ കയറി വിതരണം ചെയ്ത അജികുമാർ ഇനി തങ്ങൾക്കൊപ്പമില്ലെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കാവുന്നില്ല.
പത്തനാപുരം കടയ്ക്കാമണ്ണിൽ സ്വകാര്യവ്യക്തിയുടെ വീടിന്റെ നികുതിനിർണയത്തിനായി അളവെടുക്കുന്നതിനിടെ ഫെബ്രുവരി 10ന് മുകൾനിലയിൽ നിന്ന് പർഗോളയുടെ വിടവിലൂടെ വീഴുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കൊവിഡ് കാലത്താണു പുന്നല വില്ലേജ് ഓഫിസിൽ അജികുമാർ ചുമതലയേറ്റെടുക്കുന്നത്.
പിന്നീട് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി. സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് തന്നാലാകും വിധം സഹായം നൽകി. സന്നദ്ധ സംഘടനകളുടെയും മറ്റു വകുപ്പുകളുടെയും സഹകരണത്തോടെ പാവപ്പെട്ടവരുടെ വീടുകളിൽ അജികുമാറിന്റെ കാരുണ്യമെത്തി. ഓഫിസിലും നൂറുശതമാനം അർപ്പണബോധത്തോടെ ജോലി ചെയ്തു. ആവശ്യങ്ങൾക്കായി വില്ലേജ് ഓഫിസിൽ എത്തുന്നവർക്ക് എത്രയും വേഗം സേവനം ഉറപ്പാക്കുന്നതിൽ ശ്രദ്ധിച്ചു. പോയിട്ട് നാളെ വരൂ എന്ന വാചകം കഴിവതും ഒഴിവാക്കി വയോജനങ്ങളെയും പാവങ്ങളെയും ചേർത്തുപിടിച്ചു.
തങ്ങളുടെ പ്രിയപ്പെട്ട വില്ലേജ് ഓഫിസർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ നാടാതെ പുന്നലയിലെ ഓഫിസിലേക്കൊഴുകി. പത്തനാപുരം മിനി സിവിൽ സ്റ്റേഷനിലും പൊതുദർശനത്തിനു വെച്ചു. വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.