സംസ്ഥാനത്തെ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികൾക്ക് ഗ്രാമീണ മേഖലയിലെ സേവനം നിർബന്ധം

0
110

തിരുവനന്തപുരം: രണ്ടാം വര്‍ഷ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളെ ഗ്രാമീണ മേഖലയിലെ സേവനത്തിനായി (rural service) നിയമിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പരിശീലനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളെ നിയമിക്കുന്നത്. 2023 മാര്‍ച്ച് 1 മുതല്‍ സര്‍ക്കാര്‍- സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 1,382 വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ നിയമിക്കും. മൂന്ന് മാസമാണ് ഇവര്‍ ഇവിടെ ജോലി ചെയ്യേണ്ടത്. ഇതാദ്യമായാണ് പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമീണ മേഖലയിലെ ആശുപത്രികളിൽ സേവനം നിര്‍ബന്ധമാക്കുന്നത്.

ദേശീയ മെഡിക്കല്‍ കമ്മീഷന്‍  2021 ബാച്ചില്‍ പ്രവേശനം നേടിയ എല്ലാ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സേവനം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഈ ഉത്തരവ് നടപ്പാക്കുന്നത് വൈകുകയായിരുന്നു. പെരിഫറല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മനസ്സിലാക്കാനും അവിടത്തെ ഡോക്ടര്‍മാരുടെ കുറവ് ഒരു പരിധിവരെ പരിഹരിക്കാനുമാണ് പിജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ മേഖലയിലെ സേവനം നിര്‍ബന്ധമാക്കുന്നതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

താലൂക്ക് തലത്തിലെ ആശുപത്രികള്‍ , ജില്ലാ ആശുപത്രികള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, വനിതാ-ശിശു ആശുപത്രികള്‍, ടിബി സെന്ററുകള്‍, പൊതുജനാരോഗ്യ ലാബുകള്‍ തുടങ്ങി 78 ഓളം ആശുപത്രികളിലേക്കാണ് പിജി ഡോക്ടര്‍മാരെ നിയമിക്കുന്നത്. പിജി ഡോക്ടര്‍മാരുടെ സേവനം താലുക്ക് ആശുപത്രികളിലെ പ്രവര്‍ത്തനത്തെ കൂടുതല്‍ സുഗമമാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു പരിശീലനവും ഇതിലൂടെ ലഭിക്കും. ജില്ലാ അടിസ്ഥാനത്തിലുള്ള ആരോഗ്യ സംവിധാനത്തെപ്പറ്റി വ്യക്തമായ ഒരു ബോധ്യം ഉണ്ടാകുകയും ചെയ്യും.

അതേസമയം അധികൃതര്‍ തങ്ങള്‍ക്ക് വേണ്ടത്ര സൗകര്യം ഒരുക്കാത്ത സ്ഥലങ്ങളില്‍ ജോലി ചെയ്യില്ലെന്ന് കേരള മെഡിക്കല്‍ പിജി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. ഒരു ആശുപത്രിയില്‍ തന്നെ 10 മുതല്‍ 17 പിജി ഡോക്ടര്‍മാരാണ് വേണ്ടത്. ദിവസം പന്ത്രണ്ട് മണിക്കൂറാണ് ജോലി സമയം. അതിനാല്‍ മതിയായ സൗകര്യം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here