‘അമ്മ’ സംഘടനയിൽ നിന്നും രാജിവയ്ക്കുന്നുെവന്ന തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് നടൻ ഹരീഷ് പേരടി. രാജിക്കത്ത് മെയിൽ അയച്ചിട്ടുപോലും സംഘടനയിൽ നിന്നും ഒരാൾപോലും തന്നെ വിളിച്ചില്ലെന്നും നടൻ സുരേഷ് ഗോപി മാത്രമാണ് കാരണം തിരക്കി തന്നെ വിളിച്ചതെന്നും ഹരീഷ് പേരിട പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയത്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് തന്നെ സംഘടനയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ഹരീഷ് ആവശ്യപ്പെടുകയായിരുന്നു.
‘‘A.M.M.A.യിൽ നിന്ന് ഞാൻ രാജി ഫെയ്സ്ബുക്കിൽ മാത്രമല്ല പ്രഖ്യാപിച്ചത്. പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പേർസണൽ നമ്പറിലേക്ക് രാജി അയച്ചു കൊടുത്തു .A.M.M.A ക്ക് മെയിൽ ചെയ്യുകയും ചെയ്യതു. ഈ രണ്ടുപേരും എന്നെ വിളിച്ചിട്ടില്ല…പക്ഷേ ഈ രാജി വാർത്ത അറിഞ്ഞനിമിഷം ആദ്യം എന്നെ വിളിച്ചത് സുരേഷേട്ടനാണ്…ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഞാൻ പലപ്പോഴും വിമർശിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം എന്നോട് പറഞ്ഞു. ‘നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം’ എന്ന്. ഇനി അതിനുള്ളിൽ നിൽക്കുന്നതിൽ ഒരു അർഥവുമില്ലെന്ന് പറഞ്ഞ് എല്ലാ ബഹുമാനത്തോടെയും സ്നേഹപൂർവം ഞാൻ സുരേഷേട്ടന്റെ വാക്കുകളെ നിരസിച്ചു.
എങ്കിലും പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത ഈ മനുഷ്യന്റെ മനുഷ്യത്വത്തോട് ഞാൻ നന്ദിയുള്ളവനാണ്…ഈ മനുഷ്യനെ ഓർക്കാതെ പോയാൽ അത് വലിയ നന്ദികേടാവും…A.M.M.Aയിൽ നിന്ന് ഒഴിവാക്കാണം എന്ന് പറഞ്ഞത് രാജി അംഗീകരിക്കണം എന്ന് തന്നെയാണ് …രാജി രാജിതന്നെയാണ്..അതിൽ മാറ്റമൊന്നുമില്ല.’’–ഹരീഷ് പേരടി വ്യക്തമാക്കി.