അപകടങ്ങളിലോ ഗുരുതരമായ രോഗാവസ്ഥകളിലോ പെട്ട് ജീവൻ നഷ്ടപ്പെടുമെന്ന അവസ്ഥ വരെയെത്തി, പിന്നീട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തിയ ആളുകളെ കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ കേട്ടിരിക്കും. അല്ലെങ്കില്‍ അത്തരം അനുഭവങ്ങള്‍ക്ക് സാക്ഷിയാകാനുള്ള അവസരം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് കിട്ടിയിരിക്കും.
അപൂര്‍വം കേസുകളില്‍ മാത്രമാണ് ഇങ്ങനെയുള്ള ‘മെഡിക്കല്‍ മിറാക്കിള്‍’ സംഭവിക്കാറുള്ളൂ. ഡോക്ടര്‍മാരെ പോലും അത്ഭുതപ്പെടുത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍. സമാനമായൊരു സംഭവമാണിപ്പോള്‍ കാനഡയിലെ ഒന്‍റാറിയോയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് മണിക്കൂറോളം ഹൃദയം നിലച്ചുപോയ ഒരു കുഞ്ഞ് മെഡിക്കല്‍ എമര്‍ജൻസി സംഘത്തിന്‍റെ ശ്രമത്തിന് പിന്നാലെ അതിശയകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നുവെന്നതാണ് വാര്‍ത്ത. ഡേ കെയറിലെ പൂളില്‍ വീണതായിരുന്നു 20 മാസം പ്രായമുള്ള വെയ്‍ലണ്‍.
മിനുറ്റുകളോളം വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിനെ പുറത്തെടുക്കുമ്പോഴേക്ക് തണുത്തുപോവുകയും ഹൃദയമിടിപ്പ് നിലയ്ക്കുകയും ചെയ്തിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഈ ആശുപത്രിയില്‍ ഒരുപാട് സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല.
എന്നിട്ടും ഡോക്ടര്‍മാരും നഴ്സുമാരും ലബോറട്ടറി ടെക്നീഷ്യൻസും അറ്റൻഡര്‍മാരുമടക്കം എല്ലാവരും കുഞ്ഞ് വെയ്‍ലണിന്‍റെ ജീവന് വേണ്ടി പാടുപെട്ടു. മൂന്ന് മണിക്കൂറോളം ഇടവിട്ട് കുഞ്ഞിന് സിപിആര്‍ നല്‍കിക്കൊണ്ടിരുന്നു. ഡോക്ടര്മാരും നഴ്സുമാരും ഒഴികെയുള്ളവര്‍ മറ്റ് സഹായങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഇവരുടെയെല്ലാം പരിശ്രമങ്ങളുടെ ഫലമായി അത്ഭുതകരമായി വെയ്‍ലണ്‍ ജീവിതത്തിലേക്ക് തിരിച്ചിറങ്ങി.
ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ നിരീക്ഷണത്തിലാണ് കുഞ്ഞ്. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ നന്നായിരിക്കുന്നുമുണ്ട്. സംഭവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഇത് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പ്രതീക്ഷകള്‍ അസ്തമിച്ച അവസ്ഥയിലും എല്ലാവരും ഒന്നിച്ച് നിന്ന് പൊരുതിയതിന്‍റെയും നിശ്ചയദാര്‍ഢ്യത്തിന്‍റെയും ഫലമാണിതെന്ന് വെയ്‍ലണെ ചികിത്സിച്ച ഡോക്ടര്‍ ടെയ്‍ലര്‍ പറയുന്നു.