നാടാകെ പടരും, മാങ്ങാട്ടിടത്തിന്റെ എരിവും രുചിയും

0
58

കൂത്തുപറമ്ബ്:രിവോടെയും വീര്യത്തോടെയും മാങ്ങാട്ടിടത്തെ പാടങ്ങളില്‍ വിളഞ്ഞ ചുവപ്പ് നാടാകെ പരക്കും.

‘റെഡ് ചില്ലീസ് മങ്ങാട്ടിടം” ബ്രാന്‍ഡില്‍ മാങ്ങാട്ടിടത്തിന്റെ സ്വന്തം മുളകുപൊടികള്‍ ഈ മാസം അവസാനത്തോടെ വിപണിയിലിറങ്ങും. കൂത്തുപറമ്ബ് ബ്ലോക്ക് പഞ്ചായത്താണ്‌ റെഡ് ചില്ലീസ് പദ്ധതി ആരംഭിച്ചത്‌.

മാങ്ങാട്ടിടത്ത് കൃഷി ഭവന്റെ സഹായത്തോടെ 73 കര്‍ഷകര്‍ വിവിധയിടങ്ങളിലായി 35 ഏക്കറില്‍ വറ്റല്‍ മുളക് കൃഷി ആരംഭിച്ചു. 35 ഏക്കറിലെയും ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൂത്തുപറമ്ബ് ബ്ലോക്കിന്റെ ചുമതലയിലുണ്ടായിരുന്ന കൃഷി അസി. ഡയറക്ടര്‍ ബിന്ദു കെ മാത്യു കഴിഞ്ഞ സെപ്തംബറിലാണ് റെഡ് ചില്ലീസ് പദ്ധതി വിഭാവനം ചെയ്തത്. ബഹുരാഷ്‌ട്രകമ്ബനികള്‍ വിപണിയിലെത്തിക്കുന്ന കറിപ്പൊടികളില്‍ മാരക കീടനാശിനി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തലാണ്‌ പദ്ധതിക്ക് പ്രേരണയായത്. മാങ്ങാട്ടിടത്ത് കൃഷി ഓഫീസര്‍ എ സൗമ്യയും കൃഷി അസിസ്റ്റന്റുമാരായ ആര്‍ സന്തോഷ് കുമാറും എം വിപിനും ചേര്‍ന്ന് കര്‍ഷകര്‍ക്ക് നല്‍കിയ പിന്തുണ പദ്ധതിയുടെ വിജയത്തിന് വഴിയൊരുക്കി.

‘സുലഭ’ ക്ലസ്റ്റര്‍ മാത്രം മൂന്നേക്കറില്‍ കൃഷി ചെയ്യുന്നുണ്ട്. അര്‍മോര്‍ (ഗുണ്ടൂര്‍), ‘സര്‍പ്പന്‍ 92’ (കശ്മീരി മുളക്) എന്നിവയുടെ തൈകളാണ് കൃഷി ചെയ്യുന്നത്. മുളകുകള്‍ ശേഖരിക്കാനായി കൃഷിഭവന്റെ നേതൃത്വത്തില്‍ എഫ്‌ഐജി അഗ്രി പാര്‍ക്ക് മാങ്ങാട്ടിടം പേരില്‍ സംഘവും ആരംഭിച്ചിട്ടുണ്ട്. ശേഖരിച്ച മുളകുകള്‍ 18 മണിക്കൂറോളം ഡ്രയറുകളില്‍വച്ച്‌ ഉണക്കിയശേഷം പൊടിക്കും. ഉണക്കാനായി ശങ്കരനെല്ലൂരിലും കരിയിലും ഡ്രയര്‍ സംവിധാനവുമുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന വറ്റല്‍ മുളകുകള്‍ക്ക് വിപണിയില്‍ 60 രൂപയാണ്‌. മാങ്ങാട്ടിടം കൃഷിഭവന്‍ കര്‍ഷകര്‍ക്ക് ഒരുകിലോ പഴുത്ത മുളകിന് 80 രൂപയാണ് നല്‍കുന്നത്. ഒരുകിലോപൊടിക്ക്‌ ആറുകിലോ വറ്റല്‍ മുളക് വേണം. കീടനാശിനി തളിക്കാത്ത മാങ്ങാട്ടിടത്തിന്റെ തനത് മുളക് പൊടിക്ക് ഒരു കിലോയ്‌ക്ക്‌ 1150 രൂപയാണ് വില. വൈകാതെ മഞ്ഞളും പൊടിയാക്കി വിപണിയിലിറക്കും. കുടുംബശ്രീ വഴി മാങ്ങാട്ടിടത്തെ മുഴുവന്‍ വീടുകളിലും അഗ്രി പാര്‍ക്ക് വഴി സര്‍ക്കാര്‍ ഓഫീസുകളിലും വിതരണം ചെയ്യും.

86000 മുളക് തൈകളാണ്‌ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത്. മണ്ണ് പാകപ്പെടുത്താനായി കര്‍ഷകര്‍ക്ക് കുമ്മായം 75 ശതമാനം സബ്‌സിഡിയോടെയും കൃഷി ചെയ്യുന്നവര്‍ക്ക് സെന്റിന് 80 രൂപയും ധനസഹായം നല്‍കി. പഞ്ചായത്തില്‍ മുഴുവന്‍ കൃഷി വ്യാപിപ്പിക്കാനായി മുഴുവന്‍ വീടുകളിലും 20 തൈകള്‍ വീതം രണ്ടുലക്ഷം തൈകളും വിതരണം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here