യു.പിയിൽ 5000 കോടി നിക്ഷേപിക്കാൻ ലുലുഗ്രൂപ്പ്

0
89

ലഖ്നൗ: ഉത്തർപ്രദേശിൽ 25,000-ൽ അധികം പേർക്ക് പുതിയ തൊഴിലവസരം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലഖ്നൗവിൽ നടക്കുന്ന യു.പി. ആഗോള നിക്ഷേപക ഉച്ചകോടിയിൽ വെച്ചായിരുന്നു പ്രഖ്യാപനം.

വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങൾക്ക് പുറമെ അയോധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ പദ്ധതികൾ. നോയിഡയിൽ ലുലു മാളും ഹോട്ടലും നിർമ്മിക്കും. 6000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. 2500 കോടി രൂപയാണ് നോയിഡയിൽ ലുലു നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. നോയിഡ സെക്ടർ 108-ൽ 20 ഏക്കർ സ്ഥലമാണ് നോയിഡ അതോറിറ്റി ലുലു ഗ്രൂപ്പിന് കൈമാറുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.

500 കോടി രൂപ നിക്ഷേപത്തിലുള്ള ഭക്ഷ്യ സംസ്കരണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. 20 ഏക്കറിൽ ഉയരുന്ന ഫുഡ് പാർക്കിലൂടെ 1700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. ഇതോടൊപ്പം കർഷകർക്ക് ഉത്പന്നങ്ങൾ മികച്ച വിലയിൽ ഇവിടെ നേരിട്ട് വിൽക്കാനാകും. ഗൾഫ് മേഖലയിലേക്ക് ഈ ഉത്പന്നങ്ങൾ നേരിട്ട് കയറ്റുമതിചെയ്യുന്ന ചെയിൻ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോള നിക്ഷേപ സംഗമത്തിലാണ് യു.പിയിലെ പുതിയ പദ്ധതികൾക്ക് ധാരണയായത്. യു.പിയുടെ വികസന മുന്നേറ്റത്തിന് കരുത്തു നൽകുന്നതാണ് ലുലു ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം. ലഖ്നൗ മാളിന്റെ പ്രവർത്തനം ഏഴ് മാസം പിന്നിട്ടതിന് പിന്നാലെയാണ് തീരുമാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. ഇതിനകം ഒരു കോടി 12 ലക്ഷം ആൾക്കാരാണ് മാൾ സന്ദർശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here