തൂത്തുക്കുടി: സാത്താൻകുളം കസ്റ്റഡിമരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ രണ്ടു പേർക്ക് കോവിഡ്. അന്വേഷണ സംഘത്തിലെ എസ്ഐക്കും കോൺസ്റ്റബിളിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനെ തുടർന്ന് അന്വേഷണ സംഘത്തിലെ മറ്റ് ആളുകളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
സിബിഐ സംഘം സാത്താൻകുളത്ത് നിരവധി സാക്ഷികളിൽനിന്ന് നേരിട്ട് തെളിവെടുത്തിരുന്നു. പ്രതികളായ പോലീസുകാരെയും ചോദ്യം ചെയ്തിരുന്നു. ഇത്തരത്തിൽ ആളുകളുമായുള്ള സമ്പർക്കത്തിലൂടെയാവാം ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതെന്നാണ് കരുതുന്നത്.
സാത്താൻകുളത്ത് കോവിഡ് മാർഗനിർദേശം പാലിക്കാതെ മൊബൈൽ കട തുറന്നുവച്ചുവെന്നാരോപിച്ച് പോലീസ് പിടികൂടിയ അച്ഛനും മകനുമാണ് കസ്റ്റഡിയിൽ മരിച്ചത്. ജയരാജിനെയും ബെനിക്സിനെയും ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.