എംവി ഗംഗ വിലാസ് ആഡംബര ഉല്ലാസയാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

0
65

ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ നദി യാത്രയ്ക്ക് വരാണസിയിൽ തുടക്കം. ഗംഗാ വിലാസ് ക്രൂയിസ് യാത്ര പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വാരണാസിയിൽ നിന്നും യാത്ര ആരംഭിച്ച് 51 ദിവസത്തിനുള്ളിൽ 3,200 കിലോമീറ്റർ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡിലെത്തും. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അഞ്ച് സംസ്ഥാനങ്ങളിലെ 27 നദീതടങ്ങളിലൂടെയാണ്  ആഡംബര യാത്ര.

ഇന്ത്യയിൽ വിനോദസഞ്ചാരത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് 1000 കോടിയിലധികം രൂപയുടെ മറ്റ് നിരവധി ഉൾനാടൻ ജലപാത പദ്ധതികൾക്ക് തറക്കല്ലിട്ടിട്ടുണ്ട്. ഇത് കിഴക്കൻ ഇന്ത്യയിൽ വ്യാപാരവും വിനോദസഞ്ചാരവും തൊഴിലവസരങ്ങളും വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വരാണസിയിൽ ഗംഗാ നദിയുടെ തീരത്ത് നിർമ്മിച്ച ടെന്റ് സിറ്റിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും.

എംവി ഗംഗാ വിലാസിൽ മൂന്ന് ഡെക്കുകളും 18 സ്യൂട്ടുകളും 36 വിനോദസഞ്ചാരികളെ ഉൾക്കൊള്ളാനുള്ള സൗകര്യവും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ട്.  കന്നി യാത്രയിൽ സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 32 വിനോദസഞ്ചാരികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ചത് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനാണ് എംവി ഗംഗാ വിലാസ് ക്രൂയിസ്  രൂപകൽപന ചെയ്തിട്ടുള്ളത്.

ലോക പൈതൃക കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, നദീഘട്ടങ്ങൾ, ബീഹാറിലെ പട്‌ന, ജാർഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന തരത്തിലാണ്  51 ദിവസത്തെ ക്രൂയിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കല, സംസ്‌കാരം, ചരിത്രം, ആത്മീയത എന്നിവയിൽ മുഴുകാനും അനുഭവ സമ്പന്നമായ ഒരു യാത്ര ആരംഭിക്കാനും ഈ യാത്ര സഞ്ചാരികൾക്ക് അവസരം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here