തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചു കൊണ്ടുള്ള സർക്കാർ നടപടികൾ പൂർത്തിയായി. ഇതോടെ കേരളത്തിലെ 14ജില്ലകളും കേരളബാങ്കിന്റെ ഭാഗമായി. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവ് വന്നതിനെതുടർന്നാണ് നടപടികൾ പൂർണ്ണമായത്.
കേരള ബാങ്ക് രൂപീകരണത്തിനായി കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിച്ച് സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചപ്പോള്‍ മലപ്പുറം ജില്ലാ ബാങ്ക് ലയന അനുകൂലമായ പ്രമേയം പാസ്സാക്കാതെ വിട്ടു നിന്നു. പക്ഷെ മറ്റ് ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിക്കുകയും കേരള ബാങ്ക് രൂപീകൃതമാകുകയും ചെയ്തു.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ലയിപ്പിക്കാൻ സംസ്ഥാന സർക്കാർ നിയമപരമായ നടപടികൾ സ്വീകരിച്ചിരുന്നു. അതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഏറ്റവും അവസാനം മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക് സഹകരണ രജിസ്‌ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്‌ത് മലപ്പുറം ജില്ലാ ബാങ്ക് പ്രസിഡന്റും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയും പരിഗണിച്ച ഹൈക്കോടതി അനുമതി നൽകുകയായിരുന്നു.
മലപ്പുറം ജില്ലാബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാമെന്ന് ഹൈക്കോടതി ഉത്തരവുനല്‍കിയതോടെ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞതായി മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ജനങ്ങള്‍ക്കും നാടിനും ഗുണകരമായ തീരുമാനമായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളവികസനത്തിന് കൂടുതല്‍ കരുത്തുനല്‍കുന്ന തീരുമാനമായി ഈ ലയനം മാറുമെന്ന് അദ്ദേഹം പ്രതികരിച്ചു.