ബ്രസീലിൽ തീവ്രവലതുപക്ഷ മുൻ പ്രസിഡന്റ് ജൈർ ബോൽസൊനാരോയുടെ ആയിരക്കണക്കിന് അനുയായികൾ പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചതിന് പിന്നാലെ സുരക്ഷ ശക്തമാക്കി ബ്രസീലിയൻ സർക്കാർ. ബുധനാഴ്ചയും ബോൾസനാരോ അനുയായികൾ വലിയ ആക്രമണമാണ് രാജ്യത്ത് അഴിച്ചുവിട്ടത്.
പൊതുകെട്ടടങ്ങൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്തി. പിന്നാലെ ഇടതുപക്ഷ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെ സർക്കാർ രാജ്യവ്യാപകമായി സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തി. ബ്രസീലിലെ ബ്രസീലിയയിലെ പ്ലാനാൽറ്റോ കൊട്ടാരത്തിന് പുറത്തും സുരക്ഷ കൂട്ടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാൻ കൂട്ടാക്കാത്ത ബോൽസൊനാരോയുടെ അനുയായികൾ രാജ്യവ്യാപകമായി കലാപത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. തീവ്ര വലതുപക്ഷവാദികളുട തീവ്രവാദ ആക്രമണമാണ് രാജ്യത്തിന് നേരെയുണ്ടായതെന്നാണ് ലുല പ്രതികരിച്ചത്.
ഭരണ അട്ടിമറി ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇനാസിയോ ലുല അധികാരമേറ്റ് ഒരാഴ്ച്ചയ്ക്ക് ശേഷമാണിത്. കെട്ടിടങ്ങളുടെ ജനാലകളും ഉപകരണങ്ങളും തല്ലിത്തകർത്ത അക്രമികൾ കോടതിയ്ക്കും ഗുരുതര നാശമുണ്ടാക്കി. സൈന്യം ഇടപൈട്ട് ബോൾസൊനാരോയെ അധികാരത്തിൽ പുനഃസ്ഥാപിക്കണമെന്നും ലുലയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.