തൊടുപുഴ: അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളിൽ ഒരാൾ മരിച്ചു. മദ്യം കഴിച്ചതിന് പിന്നാലെ മൂന്നു പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് മരിച്ചത്. 40 വയസായിരുന്നു.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം മുന്‍പ് കണ്ടെത്തിയിരുന്നു. എട്ടാം തിയതിയാണ് മൂവര്‍ സംഘത്തിന് വഴിയില്‍ കിടന്ന് ഒരു മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അനിൽ കുമാർ, മനോജ് എന്നിവർ ചികിത്സയിലാണ്.
സംഭവത്തില്‍ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഴിയിൽ കിടന്ന് ലഭിച്ച മദ്യം കസ്റ്റഡിയിലുള്ള സുധീഷിനാണ് നൽകിയതെന്ന് ചികിത്സയിലുള്ളവർ മൊഴി നൽകിയിരുന്നു. കത്തിച്ച നിലയിൽ മദ്യക്കുപ്പി പോലീസ് കണ്ടെടുത്തിരുന്നു.