ബലാത്സംഗം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സിഐ പി.ആര്‍.സുനുവിനെ പോലീസ് സേനയില്‍നിന്നു പിരിച്ചുവിട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ള സാഹചര്യത്തിലാണ് ഡിജിപിയുടെ നടപടി. പോലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് നടപടിയെടുത്തത്. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്.
വകുപ്പുതല നടപടികള്‍ പുരോഗമിക്കുന്നതിനിടെ, നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചിരുന്നെങ്കിലും സുനു പോലീസ് ആസ്ഥാനത്ത് ഹാജരായിരുന്നില്ല. ഓണ്‍ലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് ഡിജിപി നടപടി സ്വീകരിച്ചിരിക്കുന്നത്.
പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് ഡിജിപി അനില്‍കാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പോലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷയും സുനു അനുഭവിച്ചിട്ടുണ്ട്.
ബലാല്‍സംഗം അടക്കം 9 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുനു. 15 തവണ വകുപ്പുതല നടപടികള്‍ നേരിട്ടിരുന്നു. തൃക്കാക്കര പോലീസ് റജിസ്റ്റര്‍ ചെയ്ത ബലാല്‍സംഗക്കേസില്‍ പ്രതിയായതോടെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പിരിച്ചു വിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശിച്ചിരുന്നു. നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.
സ്ത്രീപീഡനം അടക്കം പതിനഞ്ചോളം കേസുകളിൽ ആരോപണ വിധേയനായ ബേപ്പൂർ മുൻ തീരദേശ പോലീസ് എസ്എച്ച്ഒ പി.ആർ. സുനുവിനെ പിരിച്ചുവിടാുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ആഭ്യന്തര വകുപ്പ്. സുനുവിനെ പിരിച്ചു വിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഡിജിപി അനിൽ കാന്ത് സുനുവുമായി വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിചമച്ചതാണെന്നും ഇതിലൊന്നിലും തനിക്ക് പങ്കില്ല എന്നായിരുന്നു സിഐ സുനുവിൻ്റെ നിലപാട്. അതേസമയം സുനു തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. വീഡിയോ കോൺഫറൻസിംഗിൽ പല തവണ സുനു വിതുമ്പുകയും ചെയ്തു.
തൃപ്പൂണിത്തുറ ഗവ. ആയൂർവേദ ആശുപത്രിയിൽ സജ്ജീകരിച്ച വിഡീയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെയാണ് ഡിജിപി സുനുവുമായി സംസാരിച്ചത്. തന്നെ പിരിച്ചുവിട്ടാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നായിരുന്നു സുനു വീഡീയോ കോൺഫറൻസിംഗിലൂടെ ഡിജിപിക്കു മുന്നിൽ വെളിപ്പെടുത്തിയത്. അമ്മയ്ക്കും കുടുംബത്തിനും താൻ മാത്രമാണ് ഏക ആശ്രയമെന്നും സുനു വ്യക്തമാക്കി. വ്യക്തമായ അന്വേഷണം വേണമെന്നും സുനു ഡിജിപിയോട് അഭ്യർത്ഥിച്ചു. സുനുവിൻ്റെ അഭ്യർത്ഥന മാനിച്ച് വിശദമായ അന്വേഷണം ഒരിക്കൽ കൂടി നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും 48 മണിക്കൂറിനകം സുനുവിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.