കോട്ടയം: വിവാദ പരാമർശത്തിന് ശേഷം മന്ത്രി വി എൻ വാസവനും നടൻ ഇന്ദ്രൻസും നേരിൽ കണ്ടു. കോട്ടയത്തെ സ്വകാര്യ സ്കൂളിന്റെ വാർഷികത്തിനാണ് ഇരുവരും വേദി പങ്കിട്ടത്. ഇന്ദ്രൻസ് കലാകേരളത്തിന്റെ അഭിമാനമാണെന്ന് മന്ത്രി വാസവൻ പറഞ്ഞു.
മന്ത്രി വി എന്‍ വാസവന്റെ നാടായ കോട്ടയം പാമ്പാടിയിലേക്ക് ഇന്ദ്രന്‍സെത്തുന്നതിന് അരമണിക്കൂര്‍ മുന്‍പ് മന്ത്രി പരിപാടി നടക്കുന്ന സ്‌കൂളിലെത്തി. നടനെ ആലിംഗനം ചെയ്താണു മന്ത്രി സ്കൂളിലേക്ക് സ്വീകരിച്ചത്. ഇന്ദ്രന്‍സ് ഇനിയും ഉന്നതങ്ങളിലേക്ക് വളരാന്‍ താന്‍ ആശംസിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.
തന്റെ നാട്ടിലെ സ്‌കൂളിലേക്ക് ക്ഷണിച്ച മന്ത്രിയോട് നന്ദിയുണ്ടെന്നും മന്ത്രിയോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. തങ്ങള്‍ കുറച്ച് മുന്‍പേ ജനിച്ചവരായത് കൊണ്ട് പുതു തലമുറ സൂക്ഷിക്കുന്നത് പോലെ വാക്കുകള്‍ ചിലപ്പോള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ കഴിഞ്ഞെന്ന് വരില്ലെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥയെ ഇന്ദ്രൻസിനോട് ഉപമിച്ച് നിയമസഭയിൽ മന്ത്രി വി.എൻ.വാസവൻ നടത്തിയ പരാമർശം ബോഡി ഷെയ്മിങ് ആരോപണത്തെത്തുടർന്നു വിവാദമായിരുന്നു. ഇന്ദ്രന്‍സിനെയും അമിതാഭ് ബച്ചനേയും പരാമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനയായിരുന്നു വിവാദമായത്.