ഹോങ്കോങ്: കോവിഡ് മഹാമാരി നാലാംവർഷത്തിലേക്ക് കടക്കുമ്പോഴും ലോകത്തെ പല രാജ്യങ്ങളിലും രോഗബാധ ദിനംപ്രതി ഉയരുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് തീവ്രവ്യാപനമാണുള്ളത്. കോവിഡ് പോസിറ്റീവായവർക്കും ജോലിക്ക് പോകാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചൈനയിലെ അധികൃതർ.
മറ്റൊരു അടച്ചിടലിലൂടെ വീണ്ടും സാമ്പത്തികാവസ്ഥ തകിടംമറിയാതിരിക്കാനാണ് പുതിയ തീരുമാനമെന്നാണ് പറയപ്പെടുന്നത്. നിലവിൽ ദിവസവും പത്തുലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അടച്ചിടൽ അഭികാമ്യമല്ലെന്നാണ് അധികൃതർ കരുതുന്നത്.
ലക്ഷണങ്ങൾ ഇല്ലാത്തിടത്തോളം കോവിഡ് പോസിറ്റീവായവർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാമെന്നാണ് ഷിജിയാങ് പ്രവിശ്യയിലെ അധികൃതർ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയത്. എന്നാൽ ഒരുപടികൂടി മുന്നോട്ടു പോയ തീരുമാനമാണ് ചൈനയിലെ വലിയ നഗരങ്ങളിലൊന്നായ ചോങ് കിങ്ങിലെ അധികൃതർ കൈക്കൊണ്ടത്. ചെറിയ ലക്ഷണങ്ങൾ ഉള്ളവർക്കും ടെസ്റ്റ് ചെയ്യാതെ ജോലിയിൽ പ്രവേശിക്കാമെന്ന് അധികൃതർ പറയുന്നു.