ന്യൂഡൽഹി• വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ 2ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധക്ക് വിധേയമാക്കേണ്ടവരെ വിമാന കമ്പനിക്ക് കണ്ടെത്താം.
സാംപിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജിവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവിഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും മന്ത്രാലയും പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു.