ന്യൂഡൽഹി: മൽസ്യവും മൽസ്യ ഉൽപന്നങ്ങളും ഇനിമുതൽ മാംസോത്പന്ന വിഭാഗത്തിൽ ഉൾപ്പെടില്ല. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് മത്സ്യ, മത്സ്യോത്പന്നങ്ങളെ മാംസോത്പന്ന വിഭാഗത്തിൽനിന്ന് ഒഴിവാക്കിയത്. പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയത്. ഈ വിഭാഗത്തിലായിരുന്നു വ്യാപാരികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ചിരുന്നതും.
പുതിയതായി മൽസ്യ-മൽസ്യ ഉൽപന്ന വിഭാഗം വരുന്നതോടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്. പുതിയ തീരുമാന പ്രകാരം കല്ലുമ്മക്കായ, കക്ക എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും മത്സ്യ, മത്സ്യോത്പന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി.
മത്സ്യ, മത്സ്യോത്പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഓഡിറ്റ് നടത്താനും അതോറിറ്റി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ എല്ലാ പ്രവർത്തനവും പരിശോധിച്ച് സ്‌കോര്‍ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് വിവിധ ഗ്രേഡ് നല്‍കാനും തീരുമാനിച്ചു.
മൊത്തത്തിലുള്ള 100ല്‍ 90 മുതല്‍ 100 വരെ ലഭിക്കുന്ന സ്ഥാപനങ്ങള്‍ മികച്ച ഗണത്തില്‍ വരും. 80 മുതല്‍ 89 വരെ ലഭിക്കുന്ന സ്ഥാപനങ്ങള്‍ തൃപ്തികരം എന്നിങ്ങനെയാണ് തരം തിരിക്കുന്നത്. 50 മുതല്‍ 79 വരെയുള്ളവ അവയുടെ അടിസ്ഥാനസൗകര്യങ്ങളില്‍ ഉള്‍പ്പടെ നവീകരണം നടത്തണം. 50ന് താഴെ സ്കോർ വരുന്നവയ്ക്ക് ഗ്രേഡ് നല്‍കില്ല. ഇവ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന ഗണത്തിൽപ്പെടുത്തും.