പാലക്കാട്: ഗോവിന്ദപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി. റെയ്ഡിനെ തുടര്‍ന്ന് ഓഫീസില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച ഓഫീസ് അസിസ്റ്റന്‍റിനെ പിൻതുടർന്നാണ് പണം പിടിച്ചെടുത്തത്.
രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധനക്കെത്തിയത്. ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓഫീസ് അസിസ്റ്റന്‍റ് ഏജന്‍റിന്‍റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. വിജിലന്‍സ് സംഘം വാഹനത്തെ പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണക്കില്‍പ്പെടാത്ത 26000 രൂപ കണ്ടെത്തിയത്.
ഓഫീസ് അസിസ്റ്റന്‍റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. നട്പുണി ചെക്ക് പോസ്റ്റിലും വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. അടുത്തിടെ വാളയാര്‍ ആർ ടി ഒ ചെക്ക് പോസ്റ്റിലും വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം പിടികൂടിയിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ പണമാണ് പിടികൂടിയത്.