വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല (റിസ) നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സമയബന്ധിതമായി ഒരു മറുപടി ലഭിച്ചിട്ടില്ല.കഴിഞ്ഞ ഒമ്പത് മാസമായി സംസ്ഥാന പിണറായി സര്‍ക്കാരിനോട് ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ ഇതുസംബന്ധിച്ച് ഒരു വിശദമായ മറുപടിയും കേരള സർക്കാർ നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ വിമാനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് നിലവിലെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുക അല്ലാതെ മറ്റു മാര്‍ഗമില്ലെന്നു വ്യോമയാന മന്ത്രാലയം.റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഉദ്ദേശിക്കുന്നത്.
പക്ഷെ റണ്‍വേയുടെ നീളം വെട്ടികുറയ്ക്കുന്നതോടെ വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കാത്ത സ്ഥിതി വരും.അത് ധാരാളം പ്രവാസികള്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കും.