മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫി അരങ്ങേറ്റത്തില്‍ സെഞ്ചുറിയടിച്ചതുപോലെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറിയുമായി മകന്‍ അർജുന്‍ ടെന്‍ഡുല്‍ക്കറും. രഞ്ജി ട്രോഫിയില്‍ ഗോവക്കായി അരങ്ങേറിയ അർജുന്‍ രാജസ്ഥാനെതിരെ സെഞ്ചുറിയടിച്ചാണ് പിതാവിന്റെ നേട്ടം ആവര്‍ത്തിച്ചത്. രാജസ്ഥാനെതിരെ ഏഴാമനായി ക്രീസിലെത്തിയ അർജുന്‍ 207 പന്തില്‍ 120 റണ്‍സടിച്ചു.
34 വര്‍ഷം ഇതുപോലൊരു ഡിസംബറിലായിരുന്നു സച്ചിന്‍ ടെൻഡുൽക്കർ രഞ്ജി അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയത്. 1988 ഡിസംബർ 11ന് ബോംബെ (ഇന്നത്തെ മുംബൈ) ടീമിനായി ബാറ്റിങ്ങിനിറങ്ങിയ സച്ചിൻ ഗുജറാത്തിനെതിരെയാണ് സെഞ്ചുറി (100*) നേടിയത്.
201ന് 5 എന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്ന ഗോവയെ അര്‍ജുനും സെഞ്ചുറിയുമായി സുയാഷ് എസ് പ്രഭുദേശായിയും ചേര്‍ന്ന് (186*) വമ്പന്‍ സ്കോറിലേക്ക് നയിച്ചു. രണ്ടാം ദിനം ഏഴ് റണ്‍സെന്ന നിലയിലാണ് അർജുന്‍ ബാറ്റിംഗ് തുടങ്ങിയത്. 15 ഫോറും രണ്ട് സിക്സും അടിച്ചാണ് അർജുന്‍ സെഞ്ചുറി തികച്ചത്. 144ാം ഓവറിൽ അർജുൻ പുറത്താകുമ്പോൾ ഗോവ 6ന് 422 എന്ന നിലയിലാണ് ഗോവ. കഴിഞ്ഞ സീസണില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്ന അർജുന്‍ അവിടെ അവസരം ലഭിക്കാതിരുന്നതോടെയാണ് സച്ചിന്റെ ഉപദേശപ്രകാരം ഗോവയിലേക്ക് കൂടുമാറിയത്.
2018ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്കായി അണ്ടര്‍ 19 ക്രിക്കറ്റില്‍ അരങ്ങേറിയ ഇടം കൈയന്‍ പേസറായ അർജുന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടെങ്കിലും ഇതുവരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. വരാനിരിക്കുന്ന ഐപിഎല്‍ സീസണിലും മുംബൈ ഇന്ത്യന്‍സ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ നായകന്‍ കൂടിയായ സച്ചിന്‍ ഇപ്പോള്‍ ടീമിന്റെ മെന്‍ററാണ്.
യുവരാജ് സിംഗിന്‍റെ പിതാവ് യോഗ്‌രാജ് സിംഗിന് കീഴിലാണ് അർജുന്‍ പരിശീലനം നടത്തിയത്. വിജയം ഹസാരെ ട്രോഫിയില്‍ ഗോവക്കായി ഏഴ് കളികളില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയും അർജുന്‍ തിളങ്ങിയിരുന്നു.