ഹൈദരാബാദ്: മുതിർന്ന തെലുങ്കു നടൻ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിൽ മാറ്റുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂർത്തി എന്നാണ് യഥാർഥ പേര്. 1960 കളിൽ തെലുങ്ക് സിനിമയിലെ സൂപ്പർ താരമായിരുന്നു കൃഷ്ണ. അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ 350 ലേറെ സിനിമകൾ ചെയ്തു. 1964 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ ഒരോ വർഷവും ശരാശരി പത്ത് സിനിമകളിലാണ് അഭിനയിച്ചത്.
1961 ൽ കുല ഗൊത്രലു എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് മൂന്ന് ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1965 ൽ പുറത്തിറങ്ങിയ തേനേ മനസുലു ആയിരുന്നു കൃഷ്ണയെ നായകപദവിയിൽ എത്തിച്ച ചിത്രം. ഗുഡാചാരി 116 എന്ന ചിത്രത്തിലൂടെയാണ് സൂപ്പർതാര പദവിയിലെത്തുന്നത്. സാക്ഷി, മരപുരാനി കഥ, സത്രീ ജന്മ, പ്രൈവറ്റ് മാസ്റ്റർ, നിലവു ദൊപ്പിടി, അല്ലൂരി സീതാ രാമ രാജു, വിചിത്ര കുടുംബം, ബ്രഹ്മാസ്ത്രം, സിംഹാസനം, മൊഡ്ഡു ബിദ, റൗഡി നമ്പർ 1, ഗുഡാചാരി 117, ഇൻസ്പെക്ടർ രുദ്ര, വരസു, റൗഡി അണ്ണയ്യ, നമ്പർ വൺ, സുൽത്താൻ, രാവണ, വംസി, അയോധ്യ, കന്തസാമി തുടങ്ങിയവയാണ് പ്രധാന സിനിമകളിൽ ചിലത്. 2016 ൽ പുറത്തിറങ്ങിയ ശ്രീ ശ്രീ ആണ് അവസാന ചിത്രം.