തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കെതിരെ കൊഫെപോസ ചുമത്തും. ഇത് സംബന്ധിച്ച നടപടി ഉടൻ ഉണ്ടാകും. അതേസമയം, ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എൻഐഎ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും സ്വപ്നക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. പ്രതികളെ ഹാജരാക്കിയപ്പോൾ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കാനും ഭീകരവാദ പ്രവർത്തനത്തിനും കള്ളക്കടത്ത് സംഘം ശ്രമിച്ചതായി സംശയിക്കുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്വപ്‌ന സുരേഷിന് പല ബാങ്കുകളിലും പണമിടപാടുണ്ടെന്നും എൻഐഎ കണ്ടെത്തിയിരുന്നു.