അബുദാബി: തൊഴിലാളികൾക്ക് 20,000 ദിർഹത്തിന്‍റെ ഇൻഷുറൻസ് പരിരക്ഷ നൽകാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് യുഎഇ. കമ്പനി കടത്തിലായോ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതിരുന്നാലോ ഉള്ള മുൻകരുതലായാണ് നടപടി.
മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിൽ 3000 ദിർഹത്തിന്‍റെ ബാങ്ക് ഗ്യാരന്‍റി സൂക്ഷിക്കുന്നതിന് പകരം തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാമെന്ന് ഗവണ്‍മെന്‍റെ പോർട്ടൽ വ്യക്തമാക്കി. ഇൻഷുറൻസ് കമ്പനി തുക നൽകേണ്ട സാഹചര്യമുണ്ടായാൽ തൊഴിലുടമ ഇത് തിരിച്ചടയ്ക്കാനും ബാധ്യസ്ഥനാണ്. അല്ലാത്തപക്ഷം കമ്പനിയുടെ ഫയൽ സസ്പെന്‍ഡ് ചെയ്ത് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മരവിപ്പിക്കും.
അതേസമയം ഷാര്‍ജയിൽ പ്രവാസികൾക്ക് സ്വന്തം പേരിൽ ഭൂമിയും കെട്ടിടങ്ങളും വാങ്ങാൻ വഴിയൊരുങ്ങുന്നു. റിയൽ എസ്റ്റേറ്റ് നിയമഭേദഗതിയിലാണ് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ശന വ്യവസ്ഥകൾക്ക് വിധേയമായാണ് വിദേശികൾക്ക് ഷാര്‍ജയിൽ സ്വത്തുക്കൾ സ്വന്തമാക്കാൻ അനുമതി നൽകുന്നത്. ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ വ്യക്തികള്‍ക്കും കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനും സ്വന്തമാക്കാം. ഭരണാധികാരിയുടെ അനുമതിയോടെ മാത്രമേ വിദേശികൾക്ക് സ്വന്തം പേരിൽ വസ്തുവകകൾ വാങ്ങാനാകൂ. ഇതിനു പുറമേ പ്രത്യേക റിയൽ എസ്റ്റേറ്റ് പദ്ധതികളിലും എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനങ്ങൾക്ക് അനുസൃതമായി വിദേശികൾക്ക് ഭൂമിയും വസ്തുവും സ്വന്തമാക്കാം.