ദുബായിയിലെ ക്ഷേത്രം ഭക്തർക്ക് സമർപ്പിച്ചു 

0
68

ദുബായ് : ജബൽ അലിയിലെ ഏറ്റവും പുതിയ ഹിന്ദു ക്ഷേത്രത്തിന്റെ വാതിലുകൾ വിശ്വാസികൾക്കായി ചൊവ്വാഴ്ച്ച തുറന്നു. യു എ ഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രധാന പ്രാർത്ഥനാ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യൽ റെഗുലേറ്ററി ആൻഡ് ലൈസൻസിംഗ് ഏജൻസി സിഇഒ ഡോ.ഒമർ അൽ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അബ്ദുൾ കരീം ജുൽഫർ എന്നിവർ സംബന്ധിച്ചു.

വിവിധ നയതന്ത്ര ഉദ്യോഗസ്ഥർ,മതനേതാക്കൾ, ബിസിനസ്സ് ഉടമകൾ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുൾപ്പെടെ 200-ലധികം പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജു ഷ്രോഫ് സ്വാഗതം പറഞ്ഞു.
യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരചിന്തയും അന്വർഥമാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യൻ പള്ളികളോടും ചേർന്നാണ് പുതിയ ക്ഷേത്രം നിർമിച്ചിരിക്കുന്നത്.

പരമശിവനാണ് മുഖ്യപ്രതിഷ്ഠ. സ്വാമി അയ്യപ്പൻ, ഗുരുവായൂരപ്പൻ തുടങ്ങി ആകെ പതിനാറ് പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ജബൽ അലിയിൽ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉൾപ്പെടെ നിലവിൽ ഒമ്പത് ആരാധനാലയങ്ങളുണ്ട്. 2012-ൽ തുറന്ന ഗുരുദ്വാരയോട് ചേർന്നാണ് പുതിയ ക്ഷേത്രം. ഇത് യുഎഇയിലെ ഹിന്ദു സമൂഹത്തിന്റെ മതപരമായ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് സഞ്ജയ് സുധീർ പറഞ്ഞു. മഹാമാരിയിലും ദുബായ് ഗവൺമെന്റിന്റെ പിന്തുണ കാരണം നിർമ്മാണമൊന്നും തടസ്സപ്പെട്ടില്ല. യുഎഇയിലുടനീളമുള്ള ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് പറഞ്ഞു. സെപ്റ്റംബറിൽ ഏകദേശം 200,000 ആളുകൾ ക്ഷേത്രം സന്ദർശിച്ചതായി ഷ്രോഫ് വിശദീകരിച്ചു. ക്ഷേത്ര സന്ദർശനത്തിന് രജിസ്ട്രേഷൻ നിർബന്ധമാണ്. ദുബായിയിലെ ഏറ്റവും വലിയ ക്ഷേത്രമാണിത് .

LEAVE A REPLY

Please enter your comment!
Please enter your name here