ന്യൂഡൽഹി: ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്‍റെ അഭിപ്രായം സുപ്രീം കോടതി ആരാഞ്ഞു. ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. സമാനമായ നിരവധി ഹര്‍ജികള്‍ സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഇവയില്‍ ഒരുമിച്ച വാദം കേള്‍ക്കുമെന്നും കോടതി പറഞ്ഞു.
ഈ വിഷയത്തിൽ മെയ് 12ന് ഡല്‍ഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് രാജീവ് ശക്തര്‍, വിവാഹ ജീവിതത്തില്‍ ഭാര്യയുടെ സമ്മതമില്ലാതെ തന്നെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് ഉത്തരവിട്ടപ്പോള്‍, ജസ്റ്റിസ് ഹരി ശങ്കര്‍ ഈ വിധിയിൽ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. ഈ ഭിന്ന വിധിക്കെതിരെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രിംകോടതിയെ സമീപിച്ചത്. അഭിഭാഷകരായ കരുണ നുണ്ഡിയും രാഹുല്‍ നാരായണനും മുഖേനയാണ് ഹര്‍ജികള്‍ സുപ്രിംകോടതിയിലെത്തിയത്.
വിവാഹ ജീവിതത്തില്‍ സ്ത്രീയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. വിവാഹ ജീവിത്തിലെ സ്ത്രീയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണ് ഇത്തരം പ്രവൃത്തിയെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടി.
മാരിറ്റല്‍ റേപ്പ് ക്രിമിനല്‍ കുറ്റകൃത്യമായി കണക്കാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പോഷകസംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബലാത്സംഗങ്ങള്‍ക്കെതിരായ നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് മാരിറ്റല്‍ റേപ്പിന് നല്‍കുന്ന ഇളവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പങ്കാളിയുടെ അനുമതിയില്ലാതെ നടക്കുന്ന ഏത് ലൈംഗിക വേഴ്ചയും ക്രിമിനല്‍ കുറ്റമാണെന്നും അസോസിയേഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഡൽഹി ഹൈക്കോടതിയുടെ ഭിന്നവിധിക്കെതിരെയാണ് സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.