ഇന്ത്യയുടെ കന്നി ചൊവ്വാ ദൗത്യമായ മംഗൾയാൻ ദൗത്യം അവസാനിച്ചതായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്ഥിരീകരിച്ചു. മംഗൾയാന്റെ ബാറ്ററിയും ഇന്ധനവും തീർന്നുവെന്നും ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ പുനരുജ്ജീവനം സാധ്യമല്ലെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.
വർഷങ്ങളുടെ ഗ്രഹാന്തര യാത്ര പൂർത്തിയാക്കി മംഗൾയാൻ അതിന്റെ അന്ത്യത്തിലെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കിയ വേളയിൽ ഈ വർഷം സെപ്റ്റംബർ 27 ന് ഐഎസ്ആർഒ ഏകദിന ദേശീയ സമ്മേളനം സംഘടിപ്പിച്ചിരുന്നു.
2013 നവംബർ 5 നാണ് ഇന്ത്യ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) വിക്ഷേപിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമായിരുന്നു ഇത്. 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.