സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരുടെയും ചോദ്യം ചെയ്യലും തെളിവെടുപ്പും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. സ്വപ്നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. മൂന്നാം പ്രതി ഫൈസൽ ഫരീദിനെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. ഇതിനുശേഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കരനെ വിളിച്ചുവരുത്തുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും.
കഴിഞ്ഞ 13 നാണ് സ്വപ്നയേയും സന്ദീപിനെയും എൻ.ഐ.എ കസ്റ്റഡിയിൽ എടുത്തത്. സ്വർണ്ണക്കടത്ത് ജ്വലറികൾക്കു വേണ്ടിയായിരുന്നില്ലെന്നും പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു, പ്രതികൾ രാജ്യദ്രോഹ കുറ്റമാണ് ചെയ്തത്, യു.എ.ഇ എംബസിയുടെ വ്യാജ മുദ്രയും മറ്റും നിർമ്മിച്ചു തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു എൻ.ഐ.എ അന്ന് കോടതിയിൽ ബോധിപ്പിച്ചത്.
സ്വപ്നയേയും സന്ദീപിനെയും ഇന്ന് എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ഇരുവരെയും വരും ദിവസങ്ങളിൽ കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. കെ.ടി.റമീസിനെയും ഇന്ന് കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങും. ഇവരിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചതിനു ശേഷം ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് തീരുമാനം. കേസിൽ ഇതുവരെ 15 പേരാണ് അറസ്റ്റിലായത്.