തിരുവനന്തപുരം: കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിർത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. എ.ബി.സി. വ്യാപകമായി നടപ്പാക്കാൻ കുറച്ചുദിവസം കൂടി വേണം. ഒരു പഞ്ചായത്തിൽ പത്തിൽ കൂടുതൽ പേർക്ക് നായയുടെ കടിയേറ്റാൽ ആ മേഖലയെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
2021 ഡിസംബറിൽ എ.ബി.സി. പദ്ധതി നിർത്തിവെക്കണം, അത് കുടുംബശ്രീയെ ഏൽപിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയിൽനിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് വ്യാപകമായ രീതിയിൽ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കിൽ കുറച്ചുകൂടി സമയം വേണം. പഞ്ചായത്തിൽ പത്തിലധികം പേർക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കിൽ അതിനെ ഹോട്ട് സ്പോട്ടായാണ് കണക്കാക്കുന്നത്- മന്ത്രി പറഞ്ഞു.