തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസിൽ (Commonwealth Games)വിജയികളായ മലയാളികൾക്ക് പരിതോഷികം നൽകാൻ സർക്കാർ. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗെയിംസിൽ സ്വർണം നേടിയവർക്ക് 20 ലക്ഷം രൂപയും വെള്ളി മെഡൽ നേടിയവർക്ക് 10 ലക്ഷം രൂപയും പാരിതോഷികം നൽകാനാണ് തീരുമാനം.
ചെസ്, ഒളിമ്പ്യാഡ് ജേതാക്കള്‍ക്കും സമ്മാനം പ്രഖ്യാപിച്ചു. നിഹാൽ സരിന് 10 ലക്ഷം രൂപയും എസ് എൽ നാരായണന് അഞ്ചു ലക്ഷം രൂപയമാണ് പാരിതോഷികം. നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ശ്രദ്ധേയപങ്കാളിത്തം കാഴ്ചവെച്ച താരമാണ് നാരായണൻ.
ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത ഇനത്തിൽ നിഹാൽ സരിൻ സ്വർണം നേടിയിരുന്നു. സ്പെയ്നിൽ നടന്ന 23-ാമത് സാന്റ് ഇന്റർനാഷണൽ ചെസ് ടൂർണമെന്റിൽ മലയാളിയായ എസ്എൽ നാരായണനാണ് കിരീടം നേടിയത്.
61 മെഡലുകളുമായി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നാലാമതായിരുന്നു. പത്ത് മലയാളികളാണ് 2022 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്.
ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടിയത് രണ്ട് മലയാളികളാണ്. എൽദോസ് പോളും അബ്ദുല്ല അബൂബക്കറും. 17.03 മീറ്റർ ചാടിയാണ് എൽദോസ് പോൾ സ്വർണം നേടിയത്. 17.02 മറ്റർ ചാടി ഇതേയിനത്തിൽ അബദുല്ല അബൂബക്കർ വെള്ളിയും സ്വന്തമാക്കിയിരുന്നു.
ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കർ വെളളിയും നേടിയിരുന്നു. 8.08 മീറ്റർ ചാടി റെക്കോർഡ് കുറിച്ചാണ് ശ്രീശങ്കർ വെള്ളി നേടിയത്.
ബാഡ്‌മിന്‍റൺ മിക്‌സഡ് ടീം ഇനത്തിലാണ് ചെറുപുഴ പുളിങ്ങോത്ത് നിന്നുള്ള ട്രീസ ജോളി വെള്ളി മെഡൽ നേടിയത്.