3,000ഓളം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും പിരിച്ചുവിടുമെന്ന് ഫോര്‍ഡ് മോട്ടോര്‍ (Ford Motor) കമ്പനി

0
65

വടക്കേ അമേരിക്കയിലും ഇന്ത്യയിലുമായി (India) മൊത്തം 3,000ഓളം ജീവനക്കാരെയും കരാര്‍ ജീവനക്കാരെയും പിരിച്ചുവിടുമെന്ന് ഫോര്‍ഡ് മോട്ടോര്‍ (Ford Motor) കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ (veelcetric hicles) വികസിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 1000 കരാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 3000 പേരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം.

ജോലിക്കാരെ വെട്ടി കുറയ്ക്കും. അതേസമയം പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്ച അവസാനം ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും’ ഫോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജിം ഫാര്‍ലിയും ഫോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡും ഇ-മെയിലിലൂടെ അറിയിച്ചു. യുഎസ്, കാനഡ, ഇന്ത്യ എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുന്നത്.

വാഹനങ്ങള്‍ക്കായി നൂതന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നത് പോലുള്ള പ്രവര്‍ത്തനങ്ങളില്‍ പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനാല്‍ ഫോര്‍ഡ് അതിന്റെ പ്രവര്‍ത്തന രീതി മാറ്റുകയാണ്. സെപ്തംബര്‍ ഒന്ന് മുതലാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതെന്ന് ഫോര്‍ഡും ഫാര്‍ലിയും ഒപ്പിട്ട കമ്പനിയുടെ ഇമെയിലില്‍ പറയുന്നു.

പുതിയ ഭാവി കെട്ടിപ്പടുക്കുന്നതിന്, ഒരു നൂറ്റാണ്ടിലേറെയായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയുടെ എല്ലാ വശങ്ങളും പൊളിച്ചു മാറ്റുകയും പുനര്‍രൂപകല്‍പ്പന ചെയ്യുകയും വേണമെന്നും കമ്പനിയുടെ സന്ദേശത്തില്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി വൈറ്റ് കോളര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തയാറെടുക്കുന്നുണ്ടെന്ന് ജൂലൈയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ഫോര്‍ഡിന് പുറമെ, പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും നിക്ഷേപ മുന്‍ഗണനകള്‍ പുനഃക്രമീകരിക്കാനും പദ്ധതിയിടുന്നതിന്റെ ഭാഗമായി ഫര്‍ണിച്ചര്‍ റീട്ടെയിലര്‍ വേഫെയര്‍ ഏകദേശം 870 ജോലിക്കാരെ വെട്ടിക്കുറച്ചുവെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പിരിമുറുക്കങ്ങള്‍ക്കിടയില്‍ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ചില കമ്പനികള്‍ പിരിച്ചുവിടലിലേക്ക് നീങ്ങുന്നുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

ബൈജൂസ് കമ്പനി അടുത്തിടെ സ്ഥിരവും കരാറുകാരുമായ 600-ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം ജനുവരി-മാര്‍ച്ച് കാലയളവില്‍ ഒല ഏകദേശം 2,100 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അണ്‍ അക്കാഡമി (600ലധികം), കാര്‍സ് 24 (600), വേദാന്തു (400) എന്നിങ്ങനെ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ഇതിന് പുറമെ, ഇ-കൊമേഴ്സ് സ്ഥാപനമായ മീഷോ 150 ജീവനക്കാരെയും ഫര്‍ണിച്ചര്‍ റെന്റല്‍ സ്റ്റാര്‍ട്ടപ്പായ ഫുര്‍ലെന്‍കോ 200 ജീവനക്കാരെയും, സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ടപ്പായ ട്രെല്‍ 300 ജീവനക്കാരെയും ഓകെ ക്രെഡിറ്റ് 40 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു.

അതേസമയം, ഭീമമായ നഷ്ടത്തെ തുടര്‍ന്ന് ഫോര്‍ഡ് കമ്പനി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെ സാനന്ദ്, ചെന്നൈ എന്നിവിടങ്ങളിലെ നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടിയിരുന്നു. 2017 ല്‍ വാഹന വില്‍പ്പന അവസാനിപ്പിച്ച് ജനറല്‍ മോട്ടോഴ്സും ഇന്ത്യ വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here